കൊല്ലം: നഗരത്തിലെ രൂക്ഷമായ ഗതാഗതപ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചുചേര്‍ക്കുമെന്ന് മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. ട്രാഫിക് ഉപദേശകസമിതി അടിക്കടി യോഗം ചേരുമെങ്കിലും നഗരം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ കഴിയുന്നില്ലെന്നും മേയര്‍ പറഞ്ഞു.
സ്വകാര്യബസുകളുടെ നിയമലംഘനം കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത് നഗരാസൂത്രണ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ എം.എ.സത്താറാണ്. ബസ് സ്റ്റോപ്പുകളില്‍ സ്വകാര്യബസുകള്‍ നിര്‍ത്താറില്ല. തോന്നുംപടി ബസുകള്‍ നിര്‍ത്തുന്നതുമൂലം അപകടങ്ങളും പെരുകുന്നു. ഇക്കാര്യത്തില്‍ ഗൗരവമായ ഇടപെടല്‍ വേണമെന്ന് സത്താര്‍ ആവശ്യപ്പെട്ടു. ചില നഗരങ്ങളില്‍ ഉള്ളതുപോലെ സ്വകാര്യബസുകളുടെ സമയക്രമം എടുത്തുകളഞ്ഞെങ്കിലും ഗതാഗതം സുഗമമാക്കണമെന്ന് അംഗം ആവശ്യപ്പെട്ടു. ഓടകള്‍ ശുചീകരിക്കാന്‍ അടിയന്തിര നടപടി വേണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തിന്റെ ദുരവസ്ഥ കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് കടപ്പാക്കട ഡിവിഷന് കൗണ്‍സിലര്‍ എന്‍.മോഹനനാണ്. സ്റ്റേഡിയത്തില്‍ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് വച്ചുപിടിപ്പിച്ച പുല്ല് കരിഞ്ഞുണങ്ങിയ നിലയിലാണ്. ഫുട്ബോളിന്റെയും മറ്റും തട്ടകമായിരുന്ന കൊല്ലത്തിന്റെ സ്ഥിതി ശോചനീയമാണെന്നും അംഗം പറഞ്ഞു. മുനിസിപ്പല്‍ ഗോള്‍ഡന്‍ ജൂബിലി ഫുട്ബോള്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കണമെന്ന് രാജ്മോഹന്‍ ആവശ്യപ്പെട്ടു. ലാല്‍ബഹാദൂര്‍ സ്റ്റേഡിയം സംരക്ഷിക്കാന്‍ അടിയന്തിര നടപടി കൈക്കൊളളുമെന്ന് മേയര്‍ ഉറപ്പുനല്‍കി. ജില്ലാആശുപത്രിയിലെ ജീവനക്കാര്‍ പോസ്റ്റുമോര്‍ട്ടവുമായി സഹകരിക്കുന്നില്ലെന്ന് ശക്തികുളങ്ങര ഡിവിഷന് കൗണ്‍സിലര്‍ എസ്.മീനാകുമാരി പരാതിപ്പെട്ടു. അടുത്തിടെ ഉണ്ടായ ഒരു സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ നിസഹകരണത്തിലാണ്. അപകടമരണം, ആത്മഹത്യ തുടങ്ങിയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം ആശുപത്രിയില്‍ ബന്ധപ്പെടുന്ന കൗണ്‍സിലര്‍മാര്‍ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും അവര്‍ പറഞ്ഞു.
ശുദ്ധജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനങ്ങള്‍ ക്രമീകരിക്കണമെന്ന് ബി.അനില്‍കുമാര്‍ ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുള്ള രാമന്‍കുളങ്ങര ജംഗ്ഷന് വികസിപ്പിക്കണമെന്നും അംഗം ആവശ്യം ഉന്നയിച്ചു. തെരുവ് നായ്ക്കളുടെ പ്രജനന നിയന്ത്രണപദ്ധതിയായ എബിസി പ്രോഗ്രാം തൃക്കടവൂര്‍ പഞ്ചായത്തിലേക്കും വ്യാപിപ്പിക്കണമെന്നായിരുന്നു അംഗത്തിന്റെ ആവശ്യം. കളക്ട്രേറ്റ്-കാങ്കത്ത്മുക്ക് റോഡ് കുഴിച്ചിട്ടിരിക്കുന്നതുമൂലം പൊടിശല്യം രൂക്ഷമായതായി ആനേപ്പില്‍ ഡോ.ഡി സുജിത് പരാതിപ്പെട്ടു. ഡെപ്യൂട്ടി മേയര്‍ വിജയഫ്രാന്‍സിസ്, സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍മാരായ ചിന്ത എല്‍ സജിത്, ടി ആര് സന്തോഷ്കുമാര്‍ എന്നിവരും അംഗങ്ങളായ എ.കെ.ഹഫീസ്, എ.നിസാര്‍, കരുമാലില്‍ ഡോ.ഉദയസുകുമാരന്, അഡ്വ.സൈജു എന്നിവരും പൊതുചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: