തിരുവനന്തപുരം: എയർ ഇന്ത്യ വിമാനത്തിന്റെ സീറ്റിനടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ രണ്ടേകാൽ കിലോ സ്വർണം കസ്റ്റംസ് ഡിആർഐ വിഭാഗം പിടികൂടി. ഇന്ന് പുലർച്ചെ 2.30ന് ദുബായിൽ നിന്നെത്തിയ വിമാനത്തിലാണ് സ്വര്‍ണം പിടികൂടിയത്.
ബിസ്കറ്റിന്റെ രൂപത്തിലും സ്വർണക്കട്ടികളായും പാഴ്സലാക്കി ഉപേക്ഷിച്ച സ്വർണമാണ് കണ്ടെത്തിയത്. ഡിആര്‍ഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. വിമാനത്തിലെ ക്ലീനിംഗ് ജീവനക്കാരുടെ സഹായത്തോടെ സ്വര്‍ണം കടത്താനുള്ള ശ്രമമായിരുന്നുവെന്ന് സംശയിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വിമാനയാത്രക്കാരായ മൂന്നുപേരെ സംശയത്തിന്റെ പേരിൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ ആരോ കടത്തി കൊണ്ടുവന്നതാണ് സ്വർണമെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഇവരെ ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
രണ്ടാഴ്ചമുമ്പ് കൊല്ലം സ്വദേശിയായ ഒരു യാത്രക്കാരൻ കടത്തികൊണ്ടുവന്ന ആറരകിലോ സ്വർണവും ഇവിടെ നിന്ന് കസ്റ്റംസ് പിടികൂടിയിരുന്നു. ഇസ്തിരിപ്പെട്ടിയ്ക്കുളളിൽ കോയിലുകളായും ചെറിയ കട്ടികളായും കനംകുറഞ്ഞ ഷീറ്റുകളുടെ രൂപത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമായിരുന്നു അന്ന് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: