കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന് മുഹമ്മദിനുമെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി സോളാർ കേസ് പ്രതി സരിത എസ്. നായർ. സോളാർ കമ്മിഷന് മുന്നിലാണ് സരിതയുടെ വെളിപ്പെടുത്തൽ.
ആര്യാടന് മുഹമ്മദിന് 40 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന് സരിത മൊഴി നല്കി. കോഴ നല്‍കാനായി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആര്യാടന് മുഹമ്മദിനെ കണ്ടതെന്നും സരിത പറഞ്ഞു. സോളാർ പദ്ധതിക്ക് മുഖ്യമന്ത്രി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നതായി സരിത വ്യക്തമാക്കി. പദ്ധതി നടപ്പാകണമെങ്കിൽ മുഖ്യമന്ത്രിക്ക് ഏഴ് കോടി രൂപ നൽകേണ്ടി വരുമെന്ന് ജിക്കുമോൻ ജോസഫ് പറഞ്ഞതായി സരിത മൊഴിനൽകി.
മുഖ്യമന്ത്രിക്കുള്ള പണം ദല്‍ഹിയില്‍ നൽകണമെന്ന് ജിക്കുമോൻ പറഞ്ഞു. വിമാനത്തില്‍ പണം കൊണ്ടുപോകാന്‍ പ്രയാസമുള്ളത് കൊണ്ട് ദല്‍ഹിയില്‍ പണം ഏര്‍പ്പാടാക്കി. ഒരുകോടി പത്ത് ലക്ഷം രൂപയാണ് ദല്ഹിയില്ല് വച്ച് നല്‍കിയത്. മുഖ്യമന്ത്രിക്ക് പണം കൊടുക്കണമെന്ന കാര്യം കമ്പനിയുടെ ഡയറക്ടർ ബോർഡിൽ അറിയിച്ചു . തിരുവനന്തപുരത്ത് വെച്ച് അറസ്റ്റിലാവുന്നതിന് 14 ദിവസം മുമ്പ് 80 ലക്ഷം രൂപ കൂടി നല്‍കിയെന്നും സരിത പറഞ്ഞു.
സോളാര്‍ പദ്ധതിയുടെ ഭാഗമായി 2011 ജൂണിലാണ് മുഖ്യമന്ത്രിയെ ആദ്യം കണ്ടത്. ഇതിന് സൗകര്യമൊരുക്കിയത് ഗണേഷ് കുമാറിന്റെ പിഎ ആയിരുന്നു. പദ്ധതി നടപ്പാക്കാന്‍ രണ്ട് കോടി രൂപയാണ് ആര്യാടന് കൈക്കൂലിയായി ആവശ്യപ്പെട്ടത്. എന്നാൽ വില പേശി ഇത് ഒരുകോടിയിലെത്തിച്ചുവെന്നും രണ്ട് ഘട്ടങ്ങളിലായി 40 ലക്ഷം രൂപ നൽകിയെന്നുമാണ് സരിതയുടെ മൊഴി.
ആദ്യ ഗഡുവായി 25 ലക്ഷം രൂപ ആര്യാടന്റെ പിഎയുടെ പക്കലാണ് നൽകിയതെന്നും ഈ സമയം അദ്ദേഹവും സമീപമുണ്ടായിരുന്നുവെന്നും സരിത വ്യക്തമാക്കുന്നു. രണ്ടാംഘട്ടത്തിൽ 15 ലക്ഷം രൂപ നൽകിയെന്നും ഇത് ഒരു ചടങ്ങിനിടെയാണെന്നും സരിത കമ്മിഷനെ അറിയിച്ചു. ജയിലിൽ നിന്നിറങ്ങിയ ശേഷം ഈ കാശ് ആവശ്യപ്പെട്ടുവെന്നും എന്നാൽ തിരികെ നൽകിയില്ലെന്നും സരിത പറഞ്ഞു.
സോളാര്‍ പദ്ധതിക്കായി മുഖ്യമന്ത്രിയെ പലതവണ നേരിട്ട് കണ്ടിട്ടുണ്ട്. പല തവണ നേരിട്ടും ഫോണിലും സംസാരിച്ചിട്ടുമുണ്ടെന്നും സരിത മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: