മലപ്പുറം: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ സോളാര്‍ കമ്മിഷന് മുമ്പാകെ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉടന്‍ രാജിവച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. ദല്‍ഹിയില്‍ വച്ച് മുഖ്യമന്ത്രിക്ക് പണം നല്‍കിയെന്നാണ് സരിത കമ്മിഷന് മുമ്പാകെ വെളിപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ കേസ് ദല്‍ഹി പോലീസിനും അന്വേഷിക്കാമെന്നും കുമ്മനം പറഞ്ഞു. മലപ്പുറം പ്രസ്ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടിക്കണക്കിന് രൂപ മുഖ്യമന്ത്രിക്ക് നല്‍കിയതായി സരിത കമ്മിഷന് മുമ്പാകെ വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദിനും ലക്ഷങ്ങള്‍ നല്കി. മന്ത്രിസഭയ്ക്കാകെ സോളാര്‍ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നും കുമ്മനം പറഞ്ഞു. സോളാര്‍ കമ്മിഷന് മുമ്പാകെ സംസ്ഥാനത്തെ മുഖ്യമന്ത്രി മൊഴി നല്കാന് മണിക്കൂറുകളോളം ഇരിക്കേണ്ടിവന്നത് നാണക്കേടാണ്. മൊഴി നല്‍കുക മാത്രമല്ല, കമ്മിഷനോട് മുഖ്യമന്ത്രി നുണ പറയുകയും ചെയ്തു. സോളാറുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ തന്റെ ഓഫീസ് ഇടപെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ മൊഴി. എങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹത്തിന്റെ ഓഫീസിലെ രണ്ട് ജീവനക്കാരെ പുറത്താക്കിയതെന്നും കുമ്മനം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ജീവനക്കാര്‍ക്ക് ഈ കേസില്‍ പങ്കുണ്ടെന്ന് കേരള പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പുറത്താക്കല്‍ നടപടി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണ്‍ ദുരുപയോഗം ചെയ്തിരുന്നുവെന്നും പോലീസ് പറഞ്ഞിരുന്നു. ഇതെല്ലാം മറച്ചു വച്ചാണ് സോളാര്‍ കമ്മിഷന് മുമ്പാകെ മുഖ്യമന്ത്രി വ്യാജ മൊഴി നല്‍കിയതെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: