ആലപ്പുഴ: കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ജില്ലാ അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ വരവു ചെലവു കണക്കുകള്‍ ചെയര്‍മാനായ കളക്ടര്‍ക്കും അറിയില്ല. സൊസൈറ്റിയുടെ മാത്രമല്ല, സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കാര്‍ഷിക വ്യാവസായിക പ്രദര്‍ശനത്തിന്റെ കണക്കുകളും തനിക്കറിയില്ലെന്ന് കളക്ടര്‍ വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടിയില്‍ വ്യക്തമാക്കി. പൊതുപ്രവര്‍ത്തകനായ ടി.എം. സന്തോഷിനാണ് വിചിത്രമായ ഈ മറുപടി കളക്ടറുടെ ഓഫീസ് നല്‍കിയത്. സൊസൈറ്റിയുടെ രജിസ്ട്രേഷന് നടത്തിയത് എവിടെയാണ്. ചെയര്‍മാനായി പ്രവര്‍ത്തിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ്, വരവുചെലവു കണക്കുകള്‍, കൃഷി വകുപ്പ്, നബാഡ്, മറ്റു സഹായങ്ങല്‍ കൂടാതെ സ്റ്റാളുകളുടെ വില്പനയിലും പൊതുജന സന്ദര്ശനത്തിനേര്പ്പെടുത്തിയ പാസ് മുഖേനയും ലഭിക്കുന്ന വരുമാനം, കൂടാതെ കളക്ടറുടെ നേതൃത്വത്തില്‍ കൂടിയ പൊതുയോഗത്തിന്റെ തീരുമാനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് വിവരാവകാശ നിയമപ്രകാരം തേടിയത്. എന്നാല്‍ ഇവയൊന്നും കളക്ടറുടെ ഓഫീസില്‍ ലഭ്യമല്ലെന്നും ജില്ലാ രജിസ്ട്രാര്‍ ജനറല്‍ ഓഫീസ്, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസ് എന്നിവിടങ്ങിളിലേക്ക് അപേക്ഷ അയച്ചിട്ടുണ്ടെന്നുമാണ് മറുപടി നല്‍കിയത്. ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ ഇതുസംബന്ധിച്ച് യാതൊരു വിവരവുമില്ലെന്ന് നേരത്തെ വിവരവാകാശ പ്രകാരം തന്നെ മറുപടി നല്‍കിയിരുന്നു. ഓരോ വര്‍ഷവും ജില്ലാ ഭരണകൂടത്തെ മുന്‍നിര്‍ത്തി ലക്ഷക്കണക്കിനു രൂപയാണ് സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സൊസൈറ്റിയുടെ പേരില്‍ കൈക്കലാക്കുന്നതെന്നും ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും സന്തോഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: