മാടായി: മാടായിപ്പാറയില്‍ ക്ഷേത്രസ്വത്ത് സംരക്ഷിക്കുന്നതിന് വേണ്ടി ദേവസ്വം ബോര്‍ഡ് സ്ഥാപിച്ച മുള്ളുവേലി സാമൂഹ്യദ്രോഹികള്‍ തകര്‍ത്തു. മാടായിപ്പാറയിലേക്ക് അനധി കൃത വാഹനങ്ങള്കയറുന്നതിനും കൈയ്യേറ്റം തടയുന്നതിനുമെതിരെ ചിറക്കല്‍ കോവിലകം ദേവസ്വം അധികൃതര്‍ നിര്‍മ്മിച്ച കമ്പിവേലിയാണ് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തത്. വെങ്ങര ഭാഗത്തേക്ക് പോകുന്ന ഇറക്കത്തിലെ 10 മീറ്ററോളം സ്ഥലത്തെ സംരക്ഷണ വേലിയാണ് തകര്‍ത്തത്. അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് മുള്ളുവേലി കെട്ടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇരുപത്തി നാലാം തിയ്യതി ദേവസ്വം ഭൂമിക്കകത്ത് തീയിടുകയും റോഡ് നിര്‍മിക്കുന്നതിന് വേണ്ടി അനധികൃതമായി മതില് നിര്‍മ്മിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് വേലി തകര്‍ത്തത്. ഏകദേശം അന്‍പതിനായിരം രൂപയോളം നഷ്ടമുണ്ടെന്നാണ് വിലയിരുത്തല്‍. മുള്ളുവേലി കെട്ടുന്ന സമയത്ത് തന്നെ പഞ്ചായത്ത് അധികൃതരും ചില സ്വകാര്യ വ്യക്തികളും ഇതിനെതിരെ രംഗത്തുവന്നിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് പഴയങ്ങാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
ദേവസ്വം അധികൃതരും പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് കഴിഞ്ഞ ദിവസം വേലി പുന:സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് പ്രതീകാത്മകമായി മനുഷ്യമതില്‍ തീര്‍ക്കുയും ചെയ്തു. മാടായിപ്പാറയില്‍ നടന്ന പ്രതിഷേധ പരിപാടി മാടായിപ്പാറ സംരക്ഷണ സമിതി പ്രസിഡണ്ട് കെ.പി.ചന്ദ്രാംഗദന്‍ ഉദ്ഘാടനം ചെയ്തു. ഭാസ്കരന് വെള്ളൂര്‍ അധ്യക്ഷത വഹിച്ചു. എ.കെ.ഗോവിന്ദന്, എന്‍.നാരായണപ്പിടാര്, ധനേഷ് ഏഴോം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: