കണ്ണര്: ആറളം ഫാമിംഗ് കോര്‍പറേഷനിലെ നിയമനങ്ങളില്‍ ആദിവാസി പുനരധിവാസ മേഖലയിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഗോത്രമഹാസഭ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രാദേശിക കോണ്‍ഗ്രസ്സ് നേതാവാണ് നിയമനം അട്ടിമറിക്കാന്‍ നേതൃത്വം നല്‍കുന്നത്. ഹൈസ്കൂള്‍, എസ്എസ്എല്‍സി, പ്ലസ് ടു യോഗ്യതകളുള്ള ഇരുനൂറോളം പേര് ആറളം ഫാമിലുണ്ട്. ഇവരില്‍ ഭൂരുപക്ഷം പേരും വനിതകളാണ്. ഇപ്പോള്‍ വിജ്ഞാപനം ചെയ്തിട്ടുള്ള അറുപതോളം തസ്തികകളില്‍ ഓഫീസ് അസിസ്റ്റന്റ് (എസ്എസ്എല്‍സി), സെക്യൂരിറ്റി ഗാര്‍ഡ് (എസ്എസ്എല്‍സി), സ്പീക്കര്‍ (7-ാം ക്ലാസ്സ്) എന്നിവ മാത്രമാണ് ആറളം ഫാമിലെ സ്ഥിരതാമസക്കാര്‍ക്ക് അവരുടെ യോഗ്യതയനുസരിച്ച് അപേക്ഷിക്കാനാവുക. ഹൈസ്കൂള്‍ വിദ്യാഭ്യാസവും കായികക്ഷമതയുമുള്ളവര്ക്ക് സര്‍ക്കാര്‍ കാറ്റഗറിയില്‍ നിന്നും സെക്യൂരിറ്റി തസ്തികയിലേക്ക് മുന്‍കാലങ്ങളില്‍ നിയമനം നടത്തിയിരുന്നു. ആറളം ഫാമില്‍ എസ്എസ്എല്‍സിക്ക് മുകളില്‍ വിദ്യാഭ്യാസം നേടിയവരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. സെക്യൂരിറ്റി തസ്തികക്ക് എസ്എസ്എല്‍സി വിജയം വേണമെന്ന നിബന്ധന വെച്ചിരിക്കുന്നതിനാല്‍ മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് കടന്ന് വരാന്‍ സാധിക്കും. ഉയര്‍ന്ന യോഗ്യത ആവശ്യമായ ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ അക്കൗണ്ടന്റ്, ഫാം അസിസ്റ്റന്റ്, സിസ്റ്റം അഡ്മിനിസ്ട്രേഷന്, സിവില്‍ ഓവര്‍സിയര്‍ തുടങ്ങിയ തസ്തികയിലേക്ക് പൂര്‍ണമായും പുറത്ത് നിന്നുള്ളവര്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. യോഗ്യതയില്‍ ഇളവ് വരുത്തുകയും. ഹൈസ്കൂള്‍, പ്ലസ് ടു യോഗ്യതയുള്ള എല്ലാ ഒഴിവുകളിലേക്കും ആറാളം ഫാമില്‍ പുനരധിവസിപ്പിക്കപ്പെട്ടവരെ നിയമിക്കുകയും ആവശ്യമായ സാങ്കേതിക പരിശീലനം നല്കി മറ്റ് തസ്തികകളില്‍ അവര്‍ക്ക് തന്നെ പരമാവധി നിയമനം നല്‍കുകയും വേണം. കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളില്നിന്നുള്ളവരില് നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. നൂറുകണക്കിന് അപേക്ഷകള്‍ ഇതുവരെ വന്നിട്ടുണ്ട്. നിയമനത്തിലെ പ്രതിനിധ്യം ഉറപ്പ് വരുത്താന്‍ ഫെബ്രുവരിയില്‍ പ്രക്ഷോഭപരിപാടി സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഗോത്രമഹാസഭ കോ-ഓഡിനേറ്റര്‍ എം.ഗീതാനന്ദന്, പാറക്കടവന് രാമദാസന്, എം.ദേവി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: