കണ്ണൂര്‍: ജില്ലയിലെ 30 ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പെണ്‍സൗഹൃദ ശുചിമുറി യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനം. വൈസ് പ്രസിഡണ്ട് പി.പി.ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ജില്ലാ പഞ്ചായത്തിന് കൈമാറികിട്ടിയ വിദ്യാലയങ്ങളിലാണ് ഇവ സ്ഥാപിക്കുക. എല്ലാ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന ഹയര്‍സെക്കണ്ടറി വിദ്യാലയങ്ങളെയാണ് പദ്ധതിക്കായി തെരഞ്ഞെടുക്കുകയെന്ന് വൈസ് പ്രസിഡണ്ട് അറിയിച്ചു. 95 ലക്ഷം രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുളളത്. ഖാദി കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വകയിരുത്തിയ തുക അതിനായി ചെലവഴിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ പദ്ധതി രൂപീകരിക്കുന്നത്. നാപ്കിന് വെന്റിങ്ങ് യന്ത്രം, ഇന്‍സിനറേറ്റര്‍, ശുചിമുറി എന്നിവ അടങ്ങിയ യൂണിറ്റാണ് സ്ഥാപിക്കുകയെന്നും വൈസ് പ്രസിഡണ്ട് അറിയിച്ചു.
ജില്ലാ പഞ്ചായത്തിന് കീഴിലുളള കുടിവെളള പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് വൈസ് പ്രസിഡണ്ട് സോഷ്യോ ഇക്കണോമിക് യൂണിറ്റി ഫൗണ്ടേഷന് (എസ്ഇയു എഫ്) നിര്‍ദ്ദേശം നല്കി. പാലക്കോട് ഫിഷ് ലാന്റിങ്ങ് സെന്ററിന്റെ 25 സെന്റ് സ്ഥലം നാവികസേനക്ക് സുരക്ഷ ബോട്ടുകള്‍ അടുക്കുന്നതിനായി താല്‍ക്കാലികമായി വിട്ടുനല്‍കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു.
51 റോഡുകളുടെ ടെണ്ടര്‍ അംഗീകരിച്ചുകൊണ്ടുളള പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ശുപാര്‍ശ യോഗം അംഗീകരിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി തീരുമാനങ്ങള്‍ വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, ചെയര്മാന്മാരായ വി.കെ.സുരേഷ് ബാബു, കെ.ശോഭ, കെ.വി.സുമേഷ്, ടി.ടി.റംല എന്നിവര്‍ അവതരിപ്പിച്ചു. അംഗങ്ങളായ മാര്‍ഗരറ്റ് ജോസ്, ജോയ് കൊന്നക്കല്‍, സണ്ണി മേച്ചേരി, സുമിത്ര ഭാസ്കരന്, കെ.പി.ചന്ദ്രന് മാസ്റ്റര്‍, അജിത് മാട്ടൂല്‍, ആര്.അജിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.സത്യപാലന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: