ആലപ്പുഴ: തലവടി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഉത്സവദിനത്തില്‍ ആര്യാട് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് കൊല്ലാംപറമ്പില്‍ ഷാജിയുടെ മകന് ബിനു(21)വിനെ കൊലപ്പെടുത്തിയ കേസ്സിലെ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ആര്യാട് പഞ്ചായത്ത് 8-ാം വാര്‍ഡില്‍ ജാസ്മിന് മന്‍സിലില്‍ പണയത്തിനു താമസിക്കുന്ന ഷംസുദ്ധീന്റെ മകന് ഷഫീഖിനെ( നസറുദ്ധീന്‍-25)യാണ് ആലപ്പുഴ ഡിവൈഎസ്പി എം. ഇ. ഷാജഹാന്റെ നേതൃത്വത്തില്‍ ആലപ്പുഴ നോര്‍ത്ത് സിഐ വി. ബാബു, എസ്ഐ എ. വി സൈജു, സിപിഒ രമേശ്ബാബു എന്നിവരടങ്ങുന്ന പോലീസ് സംഘം 26ന് വൈകിട്ട് അറസ്റ്റ് ചെയ്തത്.
കൊല്ലപ്പെട്ട ബിനുവിനോടുള്ള മുന്‍വൈരാഗ്യത്താല്‍ ഷഫീഖ് മറ്റ് ആറുപേരോടൊപ്പം സംഘംചേര്‍ന്ന് കഴിഞ്ഞ 24ന് രാത്രി അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ ഷഫീഖ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പോലീസ് എത്തുന്നതിന് മുന്‍പേ സ്കാനിങിനായി പുറത്തേക്ക് കൊണ്ടുപോയ സമയം ആശുപത്രിയില്‍ നിന്ന് കടന്നുകളയുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി.
കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് പ്രതികളെ കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടന്ന് പോലീസ് അറിയിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുന്നതിനായി ആലപ്പുഴ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലും, ആലപ്പുഴ നോര്‍ത്ത് സിഐയുടെ നേതൃത്വത്തിലും പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാപോലീസ് മേധാവി വി. സുരേഷ്കുമാര്‍ നിയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: