ഭഗവാന് ശ്രീകൃഷ്ണന് സകുടുംബം, തന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായ പാണ്ഡവരുടെ രാജധാനിയായ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് അതിഥിയായെത്തി. ആ വരവ് അതികേമമായിട്ടായിരുന്നു. കാരണം പുതുതായി പണിതീര്‍ത്ത ആ മന്ദിരത്തില്‍ ഭഗവാനെത്തുക എന്നതില്പരം പാണ്ഡവര്‍ക്ക് മറ്റൊരുസന്തോഷം പറയാനില്ലല്ലോ. തന്റെ വാസസ്ഥലമായ ദ്വാരകയില്‍ എല്ലാക്രമീകരണങ്ങളും ഒരുക്കിയാണ് ഭഗവാന് യാത്രയായത്.
ഉഗ്രസേനമഹാരാജാവിനെ രാജ്യകാര്യത്തില്‍ ഉപദേശിച്ചു. ബലരാമ ജ്യേഷ്ഠനെ ദ്വാരകയുടെ ചുമതല ഏല്‍പ്പിക്കുകയും ഭഗവാന്ചെയ്തു.
പതിനാറായിരത്തെട്ടു പത്നിമാരൊത്ത് ഭഗവാന് വാദ്യഘോഷങ്ങങ്ങളോടെ, അതിനൊത്ത ഭടന്മാരുമായാണ് യാത്രയുണ്ടായിരുന്നത്. ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വഴിമദ്ധ്യേ വന്‍ വരവേല്‍പ്പായിരുന്നു ഭഗവാന് ലഭിച്ചത്. ഭഗവാനെ അങ്ങനെയെങ്കിലും കാണുവാന്‍ സാധിച്ചതില്‍ ഭക്തര്‍ വലിയ സന്തോഷത്തിലായിരുന്നു.
ഇന്ദ്രപ്രസ്ഥത്തിന്റെ നഗരകവാടത്തില്‍ വച്ച് യുധിഷ്ഠിരന് ഭഗവാനേയും പത്നിമാരേയും സ്വീകരച്ചാനയിച്ചു. ഭീമാദികളെല്ലാം ആനന്ദ കണ്ണീരുമായാണ് ഭഗവാനെ വരവേറ്റത്. അന്നേദിവസം ആ മഹാനഗരിയില്‍ മഹോത്സവം തന്നെയായിരുന്നു.
രാജപാതയിലെ കെട്ടിടങ്ങളുടെ മട്ടുപ്പാവിലിരുന്ന് സ്ത്രീജനങ്ങള്‍ ഭഗവാനെ പുഷ്പവൃഷ്ടിയാല്‍ വരവേറ്റു. ”നിലാവുള്ള രാത്രിയില്‍ ചന്ദ്രനുചുറ്റും നക്ഷത്രങ്ങള്‍ എന്നപോലെയാണ് ഭഗവാനുചുറ്റും ഭഗവാന്റെ പത്നിമാരെന്ന് മട്ടുപ്പാവിലിരുന്ന സ്ത്രീകള്‍ അടക്കം പറഞ്ഞു. തന്നെയുമല്ല ‘ഭഗവാന്റെ നിത്യസാന്നിധ്യം അനുഭവിക്കുന്ന ഭഗവല്‍ പത്നിമാര്‍ ഭാഗ്യവതികള്‍’ എന്ന് അവര്‍കൂട്ടി വിശേഷിപ്പിച്ചു.
അങ്ങനെ യുധിഷ്ഠിര മഹാരാജന്റെ മന്ദിരത്തിലേയ്ക്ക് ഭഗവാന് എത്തി. തന്റെ സഹോദരന്റെ മകനും ത്രൈലോക്യനാഥനുമായ കൃഷ്ണന് വന്നതറിഞ്ഞ് പാണ്ഡവമാതാവായ കുന്തിദേവി ഓടിവന്ന് കൃഷ്ണനെ വാരിപുണരുകയായിരുന്നു. ഭഗവാന് കുന്തീദേവിയെ തന്റെ പിതാവിന്റെ സഹോദരി എന്ന നിലയില്‍ നമസ്കരിക്കുകകൂടിചെയ്തു. ഭഗവാന് വന്നതിന്റെ പരിഭ്രമത്താല്‍ പൂജാവിധികളോടെ സ്വീകരിക്കണമെന്ന കാര്യം തന്നെ യുധിഷ്ഠിരന് മറന്നുപോയി. ഭഗവല്‍ പത്നിമാരെയെല്ലാം വേണ്ടവിധത്തില്‍ സ്വീകരിക്കുവാന്‍ കുന്തി ദ്രൗപദിയെ ചുമതലപ്പെടുത്തുകയായിരുന്നു. അങ്ങനെ കുറേകാലം ഭഗവാന് ഇന്ദ്രപ്രസ്ഥത്തില്‍ തന്റെ ബന്ധുമിത്രാദികളോടൊത്തു വസിച്ചു.
അക്കാലത്താണ് ഇന്ദ്രപ്രസ്ഥത്തിലെ രാജസൂയ യാഗത്തിനെ കുറിച്ച് ഭഗവാനുമായി ധര്‍മ്മപുത്രരും സഹോദരന്മാരുമായി ആലോചനായോഗം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: