ജനുവരി 19, ചൊവ്വാഴ്ച രാത്രി 8.30 ന് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിക്ക്, സിപിഎം നേതാവ് കെ.കെ.രാഗേഷ്, ആര്‍എസ്എസ് വക്താവ് വത്സന് തില്ലങ്കേരി, നിയമവിദഗ്ദ്ധന്‍ അഡ്വ.രാംകുമാര്‍ എന്നിവര്‍ പങ്കെടുത്ത മാതൃഭൂമി ചാനലിന്റെ സൂപ്പര്‍ പ്രൈംടൈം കണ്ടപ്പോള്‍ തോന്നിയ സംശയമാണ് ഈ കത്തിന് ആധാരം. ബിജെപി-ഹിന്ദുവിരുദ്ധ വാര്‍ത്തകളും ചര്‍ച്ചകളും കൊണ്ടുമാത്രം കഞ്ഞികുടിച്ചു ജീവിക്കുന്നവയായതിനാല്‍ മാതൃഭൂമി, മനോരമ, റിപ്പോര്‍ട്ടര്‍, ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകള്‍ വെറുതെപോലും കാണാറില്ലെങ്കിലും അന്നത്തെ വിഷയം കതിരൂര്‍ മനോജ് വധക്കേസായതുകൊണ്ടുമാത്രമാണ് ശ്രദ്ധിച്ചത്. ചര്‍ച്ചതുടങ്ങിയപ്പോള്‍ മുതല്‍ മാതൃഭൂമിയുടെ ശമ്പളക്കാരനായ വേണു ജയരാജനെതിരെ തെളിവില്ല, തെളിവില്ല, തെളിവില്ല എന്ന് തത്തമ്മേ പൂച്ച, പൂച്ച മാതിരി ആവര്‍ത്തിക്കുന്നത് കണ്ടപ്പോള്‍ പെട്ടെന്നോര്‍മ്മ വന്നത് മറ്റൊരു സംഭവം.
ശ്രീനാരായണഗുരുദേവനെ കുരിശിലേറ്റിയ സിപിഎം പിതൃശൂന്യത അരങ്ങേറിയ വിഷയത്തില്‍ മാതൃഭൂമി ചാനലിന്റെ ചര്‍ച്ച നയിച്ചത് ഇതേ വേണുസാര്‍ ആയിരുന്നു. അന്ന് ജയരാജന് കൂടി പങ്കെടുത്ത ചര്‍ച്ച വഴിതിരിച്ചുവിടാന്‍ വേണു ‘മൈക്രോഫിനാന്‍സ് അഴിമതി’ പൊക്കിപ്പിടിച്ച് എസ്എന്‍ഡിപിയോഗത്തിനെതിരെ കരുക്കള്‍ നീക്കിയപ്പോള്‍ ജയരാജന്റെയും വേണുവിന്റെയും ഗൂഢാലോചന മനസ്സിലാക്കിയ ടി.ജി.മോഹന്‍ദാസ് ‘വേണൂ, ഫൗള്‍പ്ലേ കളിക്കരുത്’ എന്ന് വിരല്‍ചൂണ്ടി താക്കീത് ചെയ്തു; വേണു വിളറുകയും ചെയ്തു.
ഈ രണ്ട് സംഭവങ്ങളും ചേര്‍ത്തുവായിക്കുമ്പോള്‍ ഉണ്ടാകുന്ന സംശയം ഇതാണ്:പി.ജയരാജന് എന്ന സിപിഎം ക്രിമിനലുമായി വേണുവിനുള്ള രഹസ്യബന്ധം എന്താണ്? അതല്ലെങ്കില്‍ മാതൃഭൂമി ചാനലില്‍ നുഴഞ്ഞുകയറിയ ഏതു ചെങ്കൊടി ഭ്രാന്തനാണ് ഈ അവിശുദ്ധ സഖ്യത്തിനുപിന്നില്‍? സിബിഐയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കൊലയാളി ജയരാജനെ നിരപരാധിയാക്കാനുള്ള ഈ ഹിഡന്‍ അജണ്ടയുടെ ‘ഓഫര്‍’ എത്ര? വേണുവിന്റെ മൈക്കാടു പണിക്കുള്ള വീതം എത്ര? ജനങ്ങളറിയട്ടെ, പറയൂ, പ്ലീസ്.
കൃഷ്ണന് നായര്‍ വൈക്കം
പ്ലീസ് ഒന്നിറങ്ങി പോകാമോ?
മന്ത്രിസഭയുടെ അവശേഷിക്കുന്ന കാലത്തേക്കുള്ള ശമ്പളവും അലവന്‍സും കൊടുത്താലും വേണ്ടില്ല ഒന്നിറങ്ങിപ്പോകാമോ? അഴിമതിയുടെയും നാണക്കേടിന്റെയും രാഷ്ട്രീയ വിഴുപ്പലക്കുകള്‍ കണ്ടുംകേട്ടും ജനത്തിന് മടുത്തുതുടങ്ങി. എപ്പോഴായാലും പോകുമ്പോള്‍ ഖജനാവ് കാലിയാക്കിയാണല്ലോ പോകാറ്. എന്നാപിന്നെ അത് നേരത്തെ ആകുന്നതിലും വലിയ തെറ്റില്ല. മാത്രവുമല്ല, അല്‍പ്പമെങ്കിലും രാഷ്ട്രീയ മാനവും മര്യാദയും ഇവിടെ അവശേഷിക്കുമല്ലോ.
നല്ല ഭരണമുണ്ടാകുന്നത് നല്ല പ്രതിപക്ഷമുണ്ടാകുമ്പോഴാണ് എന്നാണറിവ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഇവിടെ ആരെയും കുറ്റപ്പെടുത്താനാവില്ല. ചക്കിക്കൊത്ത ചങ്കരന്മാര് എന്നാണ് ഇപ്പോഴത്തെ ഭരണ പ്രതിപക്ഷത്തിനു ചേരുന്ന വിശേഷണം. എല്ലാം കേരളജനതയുടെ തലവിധി എന്നല്ലാതെ എന്തുപറയാന്‍…. മൂന്നാമതൊരു സാധ്യതകളെ നിലംപരിശാക്കുന്നതാണ് ഇവിടുത്തെ മുന്നണി മര്യാദകള്‍. അവിടുന്നിറങ്ങിയാല്‍ ഇവിടെ. നേരെ മറിച്ചും. ഇതിനെ ആദര്‍ശരാഷ്ട്രീയമെന്നല്ല, നിലനില്‍പ്പിന്റെയും അധികാര രാഷ്ട്രീയത്തിന്റെയും മ്ലേച്ഛമായ കൂടുമാറ്റം എന്നാണ് പറയേണ്ടത്. ഒറ്റയ്ക്ക് നില്‍ക്കാനുള്ള ത്രാണിയും ആദര്‍ശപരതയും കേരളത്തിലിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമോശം വന്നിരിക്കുകയാണ്.
മനോജ് കൃഷ്ണന്, പെരുമ്പാവൂര്‍.
എന്തിനായിരുന്നു രോഹിതിനെ പുറത്താക്കിയത്
എന്തിനാണ് രോഹിത് എന്ന വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയത് എന്നുമാത്രം ആരും ചര്‍ച്ചചെയ്യുന്നില്ല. യാക്കൂബ് മേമനെ കൊന്നതിനെതിരെ അയാള്‍ പ്രതിഷേധിച്ചു. യാക്കൂബ് മേമന് ആരാണ്. നീതി നിഷേധിക്കപ്പെട്ട ആരെങ്കിലുമാണോ? ഒരു രാജ്യദ്രോഹിയെ രാജ്യം വധിച്ചതില്‍ പ്രതിഷേധിക്കുന്നത് മാതൃരാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഭാവിയില്‍ രാജ്യത്തെ നയിക്കേണ്ടുന്ന വിദ്യാര്‍ത്ഥികള്‍ രാജ്യസ്നേഹികള്‍ ആയിരിക്കേണ്ടതാണ്. അവരുടെ രാജ്യവിരുദ്ധ മനോഭാവത്തെ അനുകൂലിക്കുകയായിരുന്നുവോ കോളേജ് അധികൃതര്‍ ചെയ്യേണ്ടിയിരുന്നത്? ഇവിടെ രോഹിതിന്റെ ജാതിക്ക് എന്തു പ്രസക്തി? അയാള്‍ ദളിതനോ, ഹിന്ദുവോ, സവര്‍ണനോ, ക്രിസ്ത്യാനിയോ മുസ്ലിമോ ആരുമായിക്കൊള്ളട്ടെ. സംഘപരിവാറിന്റെ തോളിലോട്ടു കയറാന്‍ ഒരു ഏണികൂടി കിട്ടി. അത്ര തന്നെ.
പ്രമോദ്,പുനലൂര്‍
ആരെയാണ് വിശ്വസിക്കുക!
കേരള എക്സ്പ്രസില്‍ ടോയ്ലറ്റില്നിന്നും വെള്ളം നിറച്ച് വില്‍പ്പന നടത്തിയ പാന്‍ട്രി ജീവനക്കാരന് കസ്റ്റഡിയില്‍.’ജന്മഭൂമി’ വാര്‍ത്ത (17ന1/2016) ആണ് ഈ കത്തിനാധാരം. ട്രെയിനില്‍ വില്‍പ്പന നടത്തുന്ന ഏത് ഭക്ഷണസാധനത്തിനും ചായയ്ക്കും കാപ്പിക്കും കുപ്പിവെള്ളത്തിനും വല്ല ഗുണനിലവാരവുമുണ്ടായിരിക്കുമോ? ആരെയാണ് വിശ്വസിക്കുക, ആരെയാണ് അവിശ്വസിക്കുക ട്രെയിന്‍ യാത്രക്കാര്‍.
വടക്കേതില്‍ വിനോദ് കുമാര്‍, മഞ്ചേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: