തിരുവനന്തപുരം: സോളാര്‍ കമ്മീഷന് മുമ്പാകെ സരിതാ നായര്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടത്തിയ പുതിയ വെളിപ്പെടുത്തല്‍ കേരളത്തില്‍ വന്‍ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ഉമ്മന്‍ചാണ്ടിക്ക് ഇനി ഒരു നിമിഷംപോലും മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാനുള്ള അര്‍ഹതയില്ല. ഉമ്മന്‍ചാണ്ടി എത്രയും വേഗം മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. സരിതയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.കെ. കൃഷ്ണദാസ്.
മന്ത്രിമാരായ കെ.എം. മാണിയും കെ. ബാബുവും രാജിവച്ചതിലൂടെ അഴിമതിക്കാര്‍ രാജിവച്ചു എന്നാശ്വസിച്ച കേരളം ഞെട്ടലോടെയാണ് സരിതാ നായരുടെ വെളിപ്പെടുത്തല്‍ കേട്ടത്. കേരളത്തിലെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും അഴിമതിയുടെ കാര്യത്തില്‍ എത്രത്തോളം തരം താണുവെന്ന് ഇത് വ്യക്തമാക്കുന്നു. അഴിമതി അനേ്വഷണ കമ്മീഷനു മുന്നില്‍ ഒരു പകലും രാത്രിയും വിചാരണ നേരിട്ട മുഖ്യമന്ത്രി കേരളത്തിന് അപമാനകരമാണ്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാനോ അതിനുവേണ്ടി സമരം നടത്തുവാനോ ഉള്ള ശേഷി സിപിഎം നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷത്തിനില്ലാതായിരിക്കുന്നു. ലാവ്ലിന്-ബാര്‍കോഴ അഴിമതികള്‍ തമ്മിലുള്ള ഒത്തുകളിയാണ് കേരളത്തില്‍ നടക്കുന്നത്. കേരള ജനതയ്ക്ക് ഭരണപക്ഷത്തോടെന്നതുപോലെ പ്രതിപക്ഷത്തോടുമുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കൃഷ്ണദാസ് പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോപി.പി.വാവ, സംസ്ഥാന സെക്രട്ടറിമാരായ സി. ശിവന്‍കുട്ടി, ഗിരിജകുമാരി, മേഖലാ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു ബി. നായര്‍, പാപ്പനംകോട് സജി, നേതാക്കളായ വെള്ളാഞ്ചിറ സോമശേഖരന്‍, പി. അശോക്കുമാര്, കരമന ജയന്, മലയിന്‍കീഴ് രാധാകൃഷ്ണന്, പി.ജി. ശിവശങ്കരന്‍നായര്‍, മുക്കംപാലമൂട് ബിജു, സിമി ജ്യോതിഷ്, അഡ്വഗിരികുമാര്, ഡാനി ജെ. പോള്‍, ഡി. വിജയകുമാരി, ജനകകുമാരി, ഗീതാ ബാബു, ശ്രീകുമാരിഅമ്മ, എം.ആര്. ഗോപന്, പാങ്ങപ്പാറ രാജീവ്, ശ്രീവരാഹം വിജയന്, ജി.പി. ശ്രീകുമാര്‍, ശ്രീജ സുദര്ശനന് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: