ആലപ്പുഴ: ശബരിമല ക്ഷേത്രത്തില്‍ യൗവ്വനയുക്തകളായ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ കക്ഷിചേരുമെന്ന് രാഷ്ട്രീയ രാജ്യ കര്‍മ്മചാരി മഹാസംഘ് അഖിലേന്ത്യാ സെക്രട്ടറി ചാരുംമൂട് പൂക്കോയിക്കല്‍ വി. രാജേന്ദ്രന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
1984ല്‍ ശബരിമലയില്‍ സിനിമാ ഷൂട്ടിങ് നടന്നതിനെതിരെ കോടതിയില്‍ കേസ് നല്‍കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തത് രാജേന്ദ്രനാണ്. ’84ല്‍ നമ്പിനോ കെടുവിതില്ലൈ എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിന് യുവതികളായ നടിമാരെ ശബരിമലയില്‍ പ്രവേശിക്കാന്‍ അന്നത്തെ ദേവസ്വം അനുവാദം നല്കി. ഇതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം അധികാരികളെയും സിനിമാ സംവിധായകന്, നടികള്‍ എന്നിവര്‍ക്കെതിരെ റാന്നി ജൂഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റു കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിന് എതിരെയുള്ള 295-ാം വകുപ്പു പ്രകാരം ഇവര്‍ക്കെതിരെ കോടതി ശിക്ഷയും വിധിച്ചു. പിന്നീട് ഹൈക്കോടതിയും മറ്റൊരവസരത്തില്‍ ആചാരത്തിന്റെയും വിശ്വാസങ്ങളുടെയും ഭാഗമായി ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടഞ്ഞ നടപടി അംഗീകരിച്ചിരുന്നു. എന്‍. കൃഷ്ണപൈ, കേരള ജ്യോതിശാസ്ത്രമണ്ഡലം ജോ. സെക്രട്ടറി ശ്രേയസ് എം. നമ്പൂതിരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: