തൊടുപുഴ: കുരുമുളകിന്റെ വിളവെടുപ്പ് ആരംഭിച്ചതോടെ വില കൂപ്പുകുത്തുന്നു. വിളവെടുക്കാന്‍ തൊഴിലാളികളെ കൂടി കിട്ടാതെ വന്നതോടെ കുരുമുളക് വിളവെടുക്കാനാകാതെ കര്‍ഷകര്‍ കുഴങ്ങുകയാണ്.
ഹൈറേഞ്ചില്‍ കുരുമുളക് മണികള്‍ വിളവെടുക്കാനാകാതെ നിലത്ത് വീണ് നശിക്കുകയാണ്. രണ്ടാഴ്ച മുന്‍പ് വിളവെടുപ്പ് ആരംഭിച്ചപ്പോള്‍ കിലോയ്ക്ക് 680 രൂപ വിലയുണ്ടായിരുന്ന കുരുമുളകിന് ഇപ്പോള്‍ 620 രൂപയാണ് വില. നാട്ടില്‍ പണിക്കാരെ കിട്ടാതെ വന്നതോടെ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് കുരുമുളക് മുന്‍ വര്‍ഷങ്ങളില്‍ വിളവെടുത്തിരുന്നത്. എന്നാല്‍ ദീര്‍ഘസമയം ഏണിയില്‍ കയറി നിന്ന് കുരുമുളക് പറിക്കാന്‍ ഇവരും തയ്യാറാകാത്തതാണ് ഇപ്പോള്‍ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.
ഏങ്ങനെയും ഒരാളെ ജോലിക്ക് കൊണ്ടുവന്നാല്‍ കുറഞ്ഞത് 600 രൂപയും ചിലവും നല്‍കേണ്ടി വരുമെന്നും കര്‍ഷകര്‍ പറയുന്നു. നിലവില്‍ ഉല്‍പ്പന്നത്തിന് ലഭിക്കുന്നതിലും അധികം കൂലിയായി നല്‍കേണ്ട ഗതികേടിലാണ്. കട്ടപ്പന, ശാന്തമ്പാറ, രാജാക്കാട്, അടിമാലി, വെള്ളത്തൂവല്‍, തോപ്രാംകുടി, ചെറുതോണി, മൂലമറ്റം, വണ്ണപ്പുറം, കുഞ്ചിത്തണ്ണി തുടങ്ങിയ ഇടങ്ങളിലാണ് കുരുമുളക് കൃഷി വ്യാപകമായിട്ടുള്ളത്. കറുത്ത പൊന്നിന്റെ വില വീണ്ടും താഴുമെന്നാണ് കട്ടപ്പനയിലെ വ്യാപാരികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: