കൊച്ചി: മദ്യഇയം സംബന്ധിച്ച് എല്‍ഡിഎഫില്‍ ഭിന്നത രൂക്ഷം. വരുന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം തിരുത്തുമെന്നായിരുന്നു തിങ്കളാഴ്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞത്. നിലവിലെ മദ്യനയം കൊണ്ട് ഗുണമില്ല, മദ്യനയത്തില്‍ പുന:പരിശോധന വേണ്ടിവരും. അദ്ദേഹം പറഞ്ഞു.
എന്നാല്‍ മദ്യനയത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് ഇന്നലെ സിപിഎം നേതാവ് പിണറായി വിജയന് പറഞ്ഞത്. മദ്യനയത്തില്‍ മാറ്റം വരുത്തണമോയെന്ന് തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ അപ്പോള്‍ ആലോചിക്കും. പെരിന്തല്‍മണ്ണയില്‍ പിണറായി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ 730 ബാറുകള്‍ അടച്ചുപൂട്ടിയപ്പോള്‍ 73,000 കുടുംബങ്ങളിലേക്ക് മദ്യപാനം വ്യാപിച്ചു. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് സിപിഐയുടെയും ഇടതുമുന്നണിയുടെയും നയം. യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം കേരളത്തിന് ഗുണകരമായില്ലെന്നാണ് സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ബാറുകള്‍ അടച്ചുപൂട്ടിയതോടെ മദ്യപാനം വീട്ടിനുള്ളിലേക്ക് മാറി. ഇതുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ പഠിക്കേണ്ടതുണ്ട്. കാനം പറഞ്ഞിരുന്നു. കണക്കിന്റെ വിശദാംശങ്ങളിലേക്ക് പിണറായി കടന്നില്ലെങ്കിലും നയക്കാര്യത്തില് ഭിന്നതയുണ്ടെന്നാണ് ഇരുവരുടേയും വാക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: