കോഴിക്കോട്: അറുപത്തിയൊന്നാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് നാളെ കൊടിയേറ്റ്. കോഴിക്കാട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലാണ് മീറ്റ്. ഫെബ്രുവരി രണ്ട് വരെ കൗമാര ഇന്ത്യയുടെ കുതിപ്പുകള്‍ക്ക് സാക്ഷിയാകും കോഴിക്കോട്. ട്രാക്കിലും ഫീല്‍ഡിലുമായി ഏകദേശം മൂവായിരത്തോളം താരങ്ങളാണ് പുതിയ ദൂരവും വേഗവും ഉയരവും കണ്ടെത്താനായി ഇറങ്ങുക. സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റ് അരങ്ങേറിയതിന് പിന്നാലെയാണ് ദേശീയ സ്കൂള്‍ മീറ്റിനും കോഴിക്കോട് വേദിയാകുന്നത്. 2009ല്‍ കൊച്ചിലായിരുന്നു ഇതിനു മുന്‍പ് ദേശീയ സ്കൂള്‍ മീറ്റ് അരങ്ങേറിയത്. മീറ്റിനുള്ള ടീമുകള്‍ സാമൂതിരിയുടെ നാട്ടില്‍ എത്തിത്തുടങ്ങി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും കേന്ദ്രീയ വിദ്യാലയം, നവോദയ, സിബിഎസ്ഇ സ്കൂളുകള്‍ ഉള്‍പ്പടെ 36 ടീമുകളാണ് കരുത്തുതെളിയിക്കാനായി പോരാട്ടത്തിനിറങ്ങുന്നത്.
ഏറെ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് ഇത്തവണ കേരളം മീറ്റിന്റെ ആതിേഥയരായത്. ആദ്യം പൂനെയിലും നാസിക്കിലുമായിട്ട് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം മീറ്റ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതാണ് ഏറെ വിവാദമായത്. ഇതിനെതിരെ പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വരികയും ചെയ്തു. പിന്നീട് കോഴിക്കോട്ട് നടന്ന സംസ്ഥാന സ്കൂള്‍ മീറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ ദേശീയ മീറ്റിന് കേരളം ആതിയേത്വം വഹിക്കാന്‍ തയാറാണെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രഖ്യാപിച്ചു. പിന്നീട് മലക്കം മറിഞ്ഞു. എസ്എസ്എല്‍സി പരീക്ഷയും മറ്റും നടക്കുന്നതിനാല്‍ മീറ്റ് നടത്തുന്നതില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ ചാമ്പ്യന്‍ഷിപ്പ് അനിശ്ചിതത്വത്തിലായി. തുടര്‍ന്ന് കേന്ദ്ര കായിക മന്ത്രാലയം പ്രശ്നത്തില്‍ ഇടപെട്ടു. ഏറെ ചര്‍ച്ചകള്‍ക്കും മറ്റും ശേഷം മേളയ്ക്ക് ഒരുക്കമെന്ന് വ്യക്തമാക്കി കേരളം സ്കൂള്‍ അത്ലറ്റിക് ഫെഡറേഷന് കത്തയക്കുകയായിരുന്നു. തുടര്‍ന്നാണ് കേരളം വേദിയായി തീരുമാനിച്ചത്.
തുടര്‍ച്ചയായ പത്തൊമ്പതാം കിരീടം ലക്ഷ്യമിട്ടാണ് കായിക കേരളത്തിന്റെ കൗമാര താരങ്ങള്‍ ഇത്തവണ കച്ചമുറുക്കുന്നത്. 106 അംഗ സംഘമാണ് കേരളത്തിന്റേത്. 66 പേര് ട്രാക്ക് ഇനങ്ങളിലും ബാക്കിയുള്ളവര്‍ ഫീല്‍ഡ് ഇനങ്ങളിലുമാണ് കേരളത്തിനായി മല്‍സരരംഗത്തിറങ്ങുക. ഇതില്‍ 56 പേര് പെണ്‍കുട്ടികളും 50 പേര് ആണ്‍കുട്ടികളുമാണ്.
സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ പേര് മത്സരിക്കുന്നത്. 26 പേര്. 24 പേരാണ് സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാറ്റുരയ്ക്കുക. സബ്ജൂനിയര് ആണ്‍കുട്ടികളുടെ വിഭാഗത്തിലാണ് കേരളത്തില്‍ ഏറ്റവും കുറവ് കുട്ടികള്‍ മത്സരിക്കുന്നത്. ആറ് താരങ്ങള്‍. സബ്ജൂനിയര് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 14 പേരും ജൂനിയര്‍ ആണ്‍കുട്ടികളുടെയും ജൂനിയര്‍ പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ 18 പേര് വീതവുമാണ് കേരളത്തിന്റെ മെഡല്‍ക്കൊയ്ത്തിനായി ട്രാക്കിലും ഫീല്‍ഡിലുമായി ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: