മെല്‍ബണ്‍: വനിതാ ടെന്നീസ് ഡബിള്‍സില്‍ മാര്‍ട്ടിന ഹിംഗിസ്-സാനിയ മിര്‍സ സഖ്യത്തിന്റെ കുതിപ്പ് തുടരുന്നു. സീസണിലെ പ്രഥമ ഗ്രാന്‍ഡ്സ്ലാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ കലാശക്കളിക്ക് യോഗ്യത നേടി ഹിംഗിസ്-സാനിയ സഖ്യം. തുടരെ മൂന്നാമത്തെ ഗ്രാന്‍ഡ്സ്ലാം ഫൈനലാണ് കൂട്ടുകെട്ടിനിത്. കഴിഞ്ഞ വര്‍ഷം വിംബ്ള്‍ഡണ്‍, യുഎസ് ഓപ്പണ്‍ ഫൈനലുകളിലെത്തിയിരുന്നു ഇവര്‍. വനിതകളില്‍ ആഞ്ജലീന കെര്‍ബറും ജൊഹാന കോണ്ടയും അവസാന നാലിലിടം കണ്ടപ്പോള്‍, പുരുഷന്മാരില് ആന്‍ഡി മുറെ-മിലോസ് റാവോനിക്ക് സെമി പോരാട്ടം. വനിതകളില്‍ ഒന്നാം സീഡ് സെറീന വില്യംസും നാലാം സീഡ് അഗ്നീസ്ക റഡ്വാന്‍സ്കയും നേരത്തെ സെമിയിലെത്തിയിരുന്നു. വനിതാ സെമി മത്സരങ്ങള്‍ ഇന്ന്. പുരുഷന്മാരുടെ ആദ്യ സെമിയില്‍ ഒന്നാം സീഡ് നൊവാക് ദ്യോകോവിച്ച് മൂന്നാം സീഡ് റോജര്‍ ഫെഡററെ നേരിടും.
വനിതാ ഡബിള്‍സ് സെമിഫൈനലില്‍ ജര്‍മനിയുടെ ജൂലിയ ജോര്‍ജസ്-ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവ സഖ്യത്തെ തകര്‍ത്തു ഇന്തോ-സ്വിസ് ജോഡി, സ്കോര്‍: 6-1, 6-0. ഏഴാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ അന്ദ്രിയ ഹല്ക്കോവ-ലൂസി ഹ്രദേക്ക സഖ്യം ഫൈനലില്‍ ഹിംഗിസ്-സാനിയ കൂട്ടുകെട്ടിന്റെ എതിരാളികള്‍. സെമിയില്‍ ചൈനയുടെ യി ഫാന്‍ സു-സെയ്സായി ഷെങ് കൂട്ടുകെട്ടിനെ കീഴടക്കി ചെക്ക് ജോഡി, സ്കോര്‍: 3-6, 6-3, 6-1. അതേസമയം, മിക്സഡ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ-ചൈനീസ് തായ്പേയിയുടെ യങ് ജാന്‍ ചാന് കൂട്ടുകെട്ടിന് തോല്‍വി. മൂന്നാം സീഡായ ബൊപ്പണ്ണ സഖ്യത്തെ സീഡില്ലാ സഖ്യം സ്ലൊവാക്യയുടെ ആന്ദ്രിയ ക്ലെപക്-ഫിലിപ്പീന്‍സിന്റെ ട്രീറ്റ് ഹ്യുയേ ജോഡിയാണ് കീഴടക്കിയത്, സ്കോര്‍: 6-2, 7-5.
വനിതാ സിംഗിള്‍സില്‍ 14ാം സീഡ് ബെലാറസിന്റെ വിക്റ്റോറിയ അസരെങ്കയെ കീഴടക്കിയാണ് ഏഴാം സീഡ് ജര്‍മനിയുടെ ആഞ്ജലീന കെര്‍ബര്‍ സെമിയിലേക്ക് മുന്നേറിയത്, സ്കോര്‍: 6-3, 7-5. ബ്രിട്ടന്റെ സീഡില്ലാ താരം ജൊഹാന കോണ്ട എതിരാളി. അട്ടിമറികള്‍ സൃഷ്ടിച്ച് മുന്നേറിയ ചൈനയുടെ ഷുവായി സാങ്ങിനെ ക്വാര്‍ട്ടറില്‍ തുരത്തി കോണ്ട, സ്കോര്‍: 6-4, 6-1.
പുരുഷന്മാരില് എട്ടാം സീഡ് സ്പെയ്ന്റെ ഡേവിഡ് ഫെററെ കീഴടക്കിയാണ് രണ്ടാം സീഡ് ആന്‍ഡി മുറെ അവസാന നാലിലിടം നേടിയത്, സ്കോര്‍: 3-6, 7-6, 6-2, 6-3. ഇരുപത്തിമൂന്നാം സീഡ് ഫ്രാന്‍സിന്റെ ഗെയ്ല് മോണ്‍ഫില്‍സിനെ മടക്കിയാണ് 13ാം സീഡ് കാനഡയുടെ മിലോസ് റാവോനിക്ക് സെമിയില്‍ മുറെയെ നേരിടാന്‍ യോഗ്യത നേടിയത്, സ്കോര്‍: 6-3, 3-6, 6-3, 6-4.
പ്രതികരിക്കാൻ ഇവിടെ എഴുതുക: