തൃശൂര്‍: കോടികളുടെ സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും കനത്തയടിയാണ്.
സോളാര്‍ കമ്മിഷന് സരിതാ നായര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍, പൊതുപ്രവര്ത്തകന് പി.ഡി. ജോസഫിന്റെ ഹര്‍ജിയിലാണ് അസാധാരണ ഉത്തരവ്. ദ്രുതപരിശോധനാ നടപടിയെന്ന കീഴ്വഴക്കം മറികടന്നുള്ളതാണ് കോടതിയുടെ നടപടി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒന്നാം പ്രതിയും വൈദ്യുതി മന്ത്രി ആര്യാടനെ രണ്ടാം പ്രതിയുമാക്കിയുള്ള ഹര്‍ജിയില്‍ മുന്‍മന്ത്രി കെ.ബി. ഗണേഷ്കുമാര് എംഎല്‍എ, ആര്യാടന്റെ സെക്രട്ടറി പി.എ. കേശവന്, ഗണേഷ്കുമാറിന്റെ സെക്രട്ടറിയായിരുന്ന പ്രദീപ്, മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരായിരുന്ന ജിക്കുമോന്, ടെന്നി ജോപ്പന്, സരിതാ നായര്‍ എന്നിവരുള്‍പ്പെടെ എട്ട് പേരെ എതിര് കക്ഷികളാക്കിയിട്ടുമുണ്ട്. ഇവര്‍ക്കെതിരെയും അന്വേഷണം നടത്തണണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ദ്രുതപരിശോധനക്ക് ശേഷമാകാം എഫ്ഐആര്‍ എന്നതുള്‍പ്പെടെ വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ വി.കെ. ഷൈലജന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കോടതി നിരാകരിച്ചു. കേസിന്റെ മറ്റ് കാര്യങ്ങൡലേക്ക് പോകുന്നില്ലെന്നും, അസാധാരണ സാഹചര്യത്തില്‍ അസാധാരണ ഉത്തരവുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. ഉപ്പുതിന്നവര്‍ വെള്ളം കുടിയ്ക്കണം, വില്ലേജ് ഓഫീസറായാലും, പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും തുല്യനീതി വേണം, കോടതി പറഞ്ഞു.
‘ഭരണഘടനയുടെ 14-ാം വകുപ്പില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. അന്വേഷണം നടത്തേണ്ടത് വിജിലന്‍സിന്റെ ഉത്തരവാദിത്വമാണ്. ഈ കര്‍ത്തവ്യം കോടതി നിര്‍വഹിച്ചിരിക്കുകയാണ്,’ ജഡ്ജി എസ്.എസ്. വാസന് വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാക്കി, ഏപ്രില്‍ 14നുള്ളില്‍ റിപ്പോര്‍ട്ട് ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശം.
സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രിക്ക് ഒരു കോടി 90 ലക്ഷം രൂപയും ആര്യാടന് 40 ലക്ഷവും നല്‍കിയെന്നാണ് സരിതാ നായര്‍ വെളിപ്പെടുത്തിയിരുന്നത്. തമ്പാനൂര്‍ രവി മുഖ്യമന്ത്രിക്കുവേണ്ടി സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ച വിവരങ്ങളും പുറത്തുവന്ന അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കാവുന്നതാണെന്നിരിക്കെ, പോലീസോ, വിജിലന്‍സോ ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും അതിനാല്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ജോസഫിന്റെ ഹര്‍ജി. കേസിന്റെ മറ്റ് വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്ന് ഹര്‍ജി പരിഗണിച്ച ഉടന്‍ തന്നെ കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിക്കും ആര്യാടന് മുഹമ്മദിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയിലേക്ക് കടക്കും മുമ്പേയാണ് തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: