തിരുവനന്തപുരം: സരിതയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.
മാര്‍ച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ തലസ്ഥാന നഗരി മണിക്കൂറുകളോളം സംഘര്‍ഷഭരിതമായി. പ്രവര്‍ത്തകര്‍ പോലീസിനുനേരെ കല്ലേറ് നടത്തിയതോടെ പോലീസ് ലാത്തി വീശി. കണ്ണീര് വാതകവും ഗ്രനേഡും പ്രയോഗിച്ചു. പന്ത്രണ്ടുമണിയോടെയാണ് സെക്രട്ടറിയേറ്റിലെ മെയിന്‍ ഗേറ്റില്‍ സംഘര്‍ഷം ഉടലെടുത്തത്. പാളയത്തുനിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ മാര്‍ച്ച് തടയാനായി പോലീസ് റോഡില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. അതോടെ സംഘര്‍ഷം തുടങ്ങി.
തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പലതവണ ജലപീരങ്കി പ്രയോഗിച്ച പോലീസ് പിന്നീട് ലാത്തിചാര്‍ജ് നടത്തുകയായിരുന്നു. യൂണിവേഴ്സിറ്റി കോളേജ് വളപ്പില്‍ നിന്നും സംസ്കൃത കോളേജ് ക്യാമ്പസിനുള്ളില്‍ നിന്നും പോലീസിന് നേരെ ശക്തമായ കല്ലേറുണ്ടായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡെപ്യൂട്ടികമ്മിഷണര്‍ സഞ്ജയ്കുമാറിന്റ നേതൃത്വത്തിലുള്ള പോലീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നിരവധി റൗണ്ട് ടിയര്‍ഗ്യാസ് പ്രയോഗിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും വി.ശിവന്‍കുട്ടി എംഎല്‍എയും സ്ഥലത്തെത്തി പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പോലീസിനും സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കി സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ വീണ്ടും പോലീസുമായി ഏറ്റുമുട്ടി. പോലീസും പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒരുമണിക്കൂറോളം നീണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: