കുണ്ടറ: ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇളമ്പള്ളൂര്‍ പുനക്കന്നൂര്‍ വായനശാലക്ക് സമീപം പൊയ്കയില്‍ വീട്ടില്‍ മധുസൂദനന്‍പിള്ള(52), രണ്ടാം ഭാര്യ ജയലക്ഷ്മി(34), ജയലക്ഷ്മിയുടെ ആദ്യവിവാഹത്തിലെ മകള്‍ കാര്‍ത്തിക (12) എന്നിവരെയാണ് മരണപ്പെട്ടനിലയില്‍ വീട്ടിനുള്ളില്‍ കാണപ്പെട്ടത്. ജയലക്ഷ്മിയെയും മകള്‍ കാര്‍ത്തികയെയും കഴുത്തില്‍ വെട്ടേറ്റു മരിച്ചനിലയിലും മധുസൂദനന്‍പിള്ളയെ സമീപത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
രാവിലെയായിട്ടും ആരെയും പുറത്ത് കാണാതിരുന്നതിനെ തുടര്‍ന്ന് സമീപത്തെ വീട്ടില്‍ താമസിക്കുന്ന ഇവരുടെ ബന്ധു അന്വേഷിച്ചപ്പോഴാണ് നാടിനെ നടുക്കിയ ദുരന്തം പുറത്തറിയുന്നത്. ജയലക്ഷ്മിയുടെ മൃതദേഹം തറയില്‍ പായിലും മകള്‍ കാര്‍ത്തികയുടേത് സെറ്റിയിലുമാണ് കാണപ്പെട്ടത്. ഭാര്യയെയും മകളെയും കൊന്നശേഷം മധുസൂദനന്‍പിള്ള തുങ്ങിമരിച്ചെന്നാണ് പോലീസ് പ്രാഥമികനിഗമനം. കൊല്ലം റൂറല്‍ എസ്പി അശോക്കുമാര്, കുണ്ടറ സിഐ കെ.സദന്, എസ്ഐ അനന്‍ദേവ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയായിരുന്നു.
മരിച്ച മധുസൂദനന്‍പിള്ള ബിഎസ്എന്‍എല്‍ കുണ്ടറ എക്സേഞ്ചിലെ ജീവനക്കാരനാണ്. ജയലക്ഷ്മി കുണ്ടറയിലെ ഒരു ലോഡ്ജിലെ ജീവനക്കാരിയാണ്. മകള്‍ കാര്‍ത്തിക കാഞ്ഞിരകോട് സെന്റ് മാര്‍ഗരറ്റ് സ്കൂളിലെ എഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. മധുസൂദനന്‍പിള്ളയുടെ മൃതദേഹം കുണ്ടറയിലും ജയലക്ഷ്മിയുടെയും മകള്‍ കാര്‍ത്തികയുടെയും മൃതദേഹം ചവറ തെക്കുംഭാഗത്തും സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: