കൊട്ടാരക്കര: മോഷ്ടാവിന്റെ ആസിഡാക്രമണത്തില്‍ എഎസ്ഐക്ക് ഗുരുതരമായി പൊള്ളലേറ്റു. പ്രതി പിടിയില്‍. പൊള്ളലേറ്റ റൂറല്‍ എസ്പിയുടെ ആന്റിതെഫ്റ്റ് സ്ക്വാഡിലെ എഎസ്ഐ ഷാജഹാനെ കൊട്ടാരക്കര താലൂക്കാശുപ്രതിയില്‍ പ്രവേശിപ്പിച്ചു.
ആസിഡ് ഒഴിച്ച മോഷ്ടാവ് മടവൂര്‍ പുലിയൂര്‍കോണം മാങ്കുഴി ചരുവിള പുത്തന്‍ വീട്ടില്‍ ഗോപി (45) യെ പോലീസ് പിടികൂടി. കഴിഞ്ഞദിവസം രാവിലെ ഒമ്പതിന് ആയൂരിലായിരുന്നു സംഭവം.
നിരവധി മോഷണകേസുകളില്‍ പ്രതിയായിട്ടുള്ള ഗോപി തന്റെ വീടിന് സമീപത്തുള്ള ആയൂര്‍ പാലത്തിനടുത്ത് മജിസ്ട്രേറ്റ് കടവില്‍ ഉള്ളതായി ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ആന്റി തെഫ്റ്റ് സ്ക്വാഡംഗമായ ഷാജഹാന് ഒറ്റയ്ക്ക് പ്രതിയെ പിടികൂടാന്‍ എത്തിയത്. സ്ഥലത്തെത്തി പ്രതിയെ പിടികൂടിയതും ഇയാള്‍ കയ്യില്‍ കരുതിയിരുന്ന കുപ്പിയില്‍ നിറച്ച ആസിഡ് എഎസ്ഐയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റ് പിടഞ്ഞ് പിറകോട്ടുമാറിയ എഎസ്ഐയെ ഇയാള്‍ കല്ലുകൊണ്ട് ആക്രമിക്കുകയും, പാറയിലൂടെ വലിച്ചിഴക്കുകയും ചെയ്തു. കഴുത്തിലും മുഖത്തും തലയുടെ പിന്‍വശത്തും പൊള്ളലേറ്റ എഎസ്ഐയെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പോലീസ് പ്രതിയെ പിടികൂടി. മോഷണത്തിന് ജയില്‍ശിക്ഷ കഴിഞ്ഞ് നാലുമാസം മുമ്പ് പുറത്തിറങ്ങിയ ഗോപി വീണ്ടും മോഷണം നടത്തിവരികയായിരുന്നു. അടുത്തിടെ നടന്ന സ്ഥിരം മോഷണങ്ങളില്‍ ഇയാള്‍ക്ക് പങ്കുള്ളതായി വ്യക്തമായ തെളിവു ലഭിച്ചതോടെയാണ് പോലീസ് ഇയാള്‍ക്കായി വലവീശിയത്. ചടയമംഗലം, പൂയപ്പള്ളി, എഴുകോണ്‍, കുന്നിക്കോട്, കൊട്ടാരക്കര തിരുവനന്തപുരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും കേസില്‍ പ്രതിയാണ് ഗോപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: