യുദ്ധത്തില്‍നിന്ന് പിന്മാറുന്നത് ഒരു പോരാളിക്ക് ഉചിതമായ പ്രവൃത്തിയല്ല എന്ന് സൂചിപ്പിക്കാനാണ് ഭഗവാന് ചിരിച്ചത് എന്നുതോന്നാം. വാസ്തവത്തില്‍ അര്‍ജ്ജുനന്റെ മനസ്സില്‍ വിവേകം ഉണ്ടാക്കുവാനാണ് ചിരിച്ചത്. വിഷാദിച്ചുകൊണ്ടിരിക്കുന്ന തന്റെ സുഹൃത്തിനെ പരിഹസിക്കുന്നത് ശരിയായ പ്രവൃത്തിയാണോ? ദീനന്മാരും അനാഥന്മാരുമായ ആളുകളെ കൊല്ലേണ്ടിവരുന്നത് വിഷാദം ഉണ്ടാക്കും. ഭീഷ്മരും ദ്രോണരും കര്‍ണനുമൊക്കെ ഇന്ദ്രന് മുതലായ ദേവാദികളെപ്പോലും വെല്ലുവിളിക്കുന്നവരാണ്. അവര്‍ അര്‍ജ്ജുനന്റെ സ്നേഹവും പൂജയും അര്‍ഹിക്കുന്നവരല്ല. ധര്മജ്ഞന്മാരെന്നു നടിക്കുന്ന ഭീഷ്മരും ദ്രോണരും പാണ്ഡവപക്ഷത്തുനിന്നുകൊണ്ടായിരുന്നു യുദ്ധത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്. അല്ലെങ്കില്‍ രണ്ടുപക്ഷത്തും ചേരാതെ മാധ്യസ്ഥരായി നില്‍ക്കണമായിരുന്നു. അങ്ങനെ ചെയ്തില്ല. കാരണം ഭീഷ്മരും ദ്രോണരും സുഖജീവിതവും ധനവും കൊതിക്കുന്നവരായിരുന്നു. ഇക്കാര്യം ഭീഷ്മര്‍ തന്നെ യുധിഷ്ഠിരനോടു പറഞ്ഞിട്ടുണ്ട്.
”അര്‍ത്ഥസ്യ പുരുഷോ ദാസോ
ദാസസ്ത്വര്ത്ഥോ ന കസ്യ ചില്
ഇതി സത്യം മഹാബാഹോ
ബദ്ധോളസ്മ്യര്ത്ഥേന കൗരവൈ”
(=മനുഷ്യന് ധനത്തിന്റെ അടിമയാണ്. ധനം ആരുടെയും ദാസനല്ല. ഇതാണ് സത്യം ഞാന്‍ കൗരവന്മാരില് ധനമെന്ന കയര്‍കൊണ്ട്, ബന്ധിതനായിത്തീര്ന്നിരിക്കുന്നു.)
അതുകൊണ്ട് ഭീഷ്മരും ദ്രോണരും മഹാത്മക്കളല്ല. അവരെ പൂജിക്കേണ്ടതുമില്ല. അവരെ വധിക്കുന്നത് കൊണ്ട് ഒരു പാപവും വരാനില്ല.
(തുടരും)
9961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: