തലശ്ശേരി: ആര്‍എസ്എസ് ജില്ലാ നേതാവ് കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 25-ാം പ്രതി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നലെ വാദംകേട്ട തലശ്ശേരി സെഷന്‍സ് കോടതി നാളെ വിധി പറയും. ഹൈക്കോടതിയിലെ അഭിഭാഷകരായ ഗോപാലകൃഷ്ണക്കുറുപ്പും ടി.എന്‍.സുകുമാരനുമാണ് പ്രതി ജയരാജന് വേണ്ടി ഹാജരായത്. രാഷ്ട്രീയ പ്രേരിതമായി ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന് തന്നെയാണെന്ന നിലപാടാണ് സിബിഐ കൈക്കൊണ്ടതെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ഇവര്‍ വാദിച്ചു.
എന്നാല്‍ ഒരു സാഹചര്യത്തിലും യുഎപിഎ ചുമത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് സിബിഐ പ്രൊസിക്യൂട്ടര്‍ എ.കൃഷ്ണകുമാര്‍ വാദിച്ചു. സിബിഐയുടെ നീക്കങ്ങള്‍ അറിയാനാണ് പ്രതിഭാഗം ശ്രമിക്കുന്നത്. അന്വേഷണവുമായി ഒരു വിധത്തിലും സഹകരിക്കാത്ത പി.ജയരാജന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് കൃഷ്ണകുമാര്‍ കോടതിയില്‍ വാദിച്ചു. ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് വിധി പറയാന്‍ നാളത്തേക്ക് മാറ്റിയത്. 2014 സെപ്തംബര്‍ 1 ന് രാവിലെയാണ് മനോജിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: