കോഴിക്കോട്: സോളാര്‍ തട്ടിപ്പിന്റെ സൂത്രധാരന്‍ ഉമ്മന്‍ചാണ്ടിയാണെന്ന് പൂര്‍ണ്ണമായും തെളിഞ്ഞിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ ആശ്രിതരും കുടുംബാംഗങ്ങളും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഫീസിലെ ശിപായിമാര്‍ക്ക് മാത്രമല്ല, ഉന്നതര്‍ക്കുവരെ സോളാര്‍ തട്ടിപ്പിലും, കേസ് അട്ടിമറിക്കുന്നതിലും ബന്ധമുണ്ട്.
സര്‍ക്കാര്‍ സംവിധാനങ്ങളെയും പോലീസിനെയും നീതിന്യായ വ്യവസ്ഥയെ വരെ ഉപയോഗപ്പെടുത്തിയാണ് കേസ് അട്ടിമറിച്ചത്. വെറും അഴിമതി മാത്രമല്ല, ക്രിമിനല്‍ കുറ്റമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കുകയും മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുകയും വേണം. മുഖ്യമന്ത്രി രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാനം അരാജകത്വത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ബെന്നി ബെഹന്നാനും തമ്പാനൂര്‍ രവിയും ഇടനിലക്കാരായി നിന്ന് തന്നെ വഞ്ചിച്ചെന്നും സരിത പറഞ്ഞിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ ജുഡീഷ്യറിയെ വരെ കൂട്ടുപിടിച്ചു. ഇത് സംബന്ധിച്ച് ബിജെപി നേരത്തെ നടത്തിയ അഭിപ്രായങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോള്‍.
മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണം. ഒരു ലജ്ജയുമില്ലാതെ മുഖ്യമന്ത്രി സ്ഥാനത്ത് തന്നെ ഇരിക്കുകയാണ്. കാണ്ടാമൃഗംപോലും ലജ്ജിച്ചു തല താഴ്ത്തും. ഇങ്ങനെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ ഇതുവരെ കേരളത്തില്‍ കണ്ടിട്ടില്ല. കേസ് അട്ടിമറിക്കുന്നതിനായി നടത്തിയ ശ്രമങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാന്‍ പോലീസ് തയ്യറാകണം. നിയമ വാഴ്ച അട്ടിറിച്ചു സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മഖ്യമന്ത്രി രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരും. മുഖ്യമന്ത്രി രാജിവെക്കുംവരെ ശക്തമായ പ്രതിഷേധത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.. ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി പി. രഘുനാഥും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: