പുന്നയൂര്‍ക്കുളം: എതിര്‍പ്പുകള്‍ക്കിടയില്‍ പുന്നയൂര്‍ക്കുളത്ത് കമലസുരയ്യ സ്മാരകത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.സി.ജോസഫ് നിര്‍വ്വഹിച്ചു. നാലപ്പാട്ട് തറവാട്ടംഗങ്ങളുടേയും നാട്ടുകാരുടേയും കനത്ത പ്രതിഷേധത്തിനിടെയായിരുന്നു ചടങ്ങുകള്‍. മാധവിക്കുട്ടിയുടെയും നാലപ്പാട്ട് നാരായണമേനോന്റേയും ബാലാമണിയമ്മയുടേയും പേരില്‍ സ്മാരകം നിര്‍മ്മിക്കണമെന്ന ആവശ്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
സ്മാരക ഉദ്ഘാടന വേദിയിലേക്ക് നടന്ന മാര്‍ച്ച് പുന്നൂക്കാവില്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് കെ.ആര്.അനീഷ് ഉദ്ഘാടനം ചെയ്തു. എഴുത്തിന് വിലകല്‍പ്പിക്കാതെ മതത്തിന്റെ മുന്നില്‍ കീഴടങ്ങി പണിത സ്മാരകം സാഹിത്യ ലോകത്തിന് അപമാനമാണെന്ന് അനീഷ് പറഞ്ഞു. ബിജെപി നേതാക്കളായ ഷാജി തൃപ്പറ്റ്, കെ.സി.രാജു, സുരേഷ് നടുവത്ത്, അജിത്ത് ഇംമ്രാങ്ങാട്ടില്, ഹീര കൃഷ്ണദാസ് എന്നിവര്‍ നേതൃത്വം നല്കി. ആല്‍ത്തറയില്‍ വെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. ദയാനന്ദന് മാമ്പുള്ളി, ടി.പി.ഉണ്ണി, സുധീര്‍ ചെറായി, സി.എസ്.രാജീവ്, ലസിത സുനില്‍ എന്നിവര്‍ സംസാരിച്ചു.
സ്മാരക ഉദ്ഘാടന ചടങ്ങില്‍ സാഹിത്യ അക്കാദമി സെക്രട്ടറി ആര്.ഗോപാലകൃഷ്ണന്, കെ.വി.അബ്ദുള്‍ ഖാദര്‍ എംഎല്‍എ, അക്കാദമി നിര്‍വാഹകസമിതി അംഗം അക്ബര്‍ കക്കട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പെരുമ്പടവം ശ്രീധരന് അദ്ധ്യക്ഷനായിരുന്നു. സാഹിത്യ ലോകത്തുനിന്നും കാര്യമായി ആരും പങ്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: