കോഴിക്കോട്: രാജ്യത്തിന്റെ കൗമാര കായിക പ്രതിഭകളെ കണ്ടെത്താനുള്ള ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന് ഇന്നു തുടക്കം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒളിമ്പ്യന്‍ റഹ്മാന് സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കിലും ഫീല്ഡിലുമായാണ് അറുപത്തിയൊന്നാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റ്. പുതിയ ദൂരവും ഉയരവും വേഗവും കണ്ടെത്താനായി രണ്ടായിരത്തിയഞ്ഞൂറിലേറെ കായിക പ്രതിഭകളാണ് മീറ്റില്‍ മാറ്റുരയ്ക്കുന്നത്. ഇനിയുള്ള അഞ്ച് ദിവസങ്ങള്‍ കോഴിക്കോട് നഗരം കായികമേളയുടെ ലഹരിയിലമരും. മേളയുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങളെല്ലാം സംഘാടകര്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കി.
ഇന്നു രാവിലെ മത്സരങ്ങള്‍ ആരംഭിക്കുമെങ്കിലും ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് അഞ്ചിന്. രാവിലെ ഏഴിന് സീനിയര്‍ ആണ്‍കുട്ടികളുടെ 5,000 മീറ്റര്‍ ഓട്ടമാണ് ആദ്യ ഇനം. ഇതടക്കം ആറ് ഫൈനലുകള്‍ ഇന്ന് അരങ്ങേറും. മേളയ്ക്കു മുന്നോടിയായി നടന്ന ദീപശിഖാ പ്രയാണം ഇന്നലെ മെഡിക്കല്‍ കോളേജ് കാമ്പസ് സ്കൂളിലെത്തി. ഇന്ന് വൈകിട്ട് ഒളിമ്പ്യന്‍ ടിന്റു ലൂക്ക ദീപശിഖ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ വിളക്കിലേക്ക് പകരും.
ആതിഥേയരായ കേരളം ഇത്തവണ ലക്ഷ്യമിടുന്നത് തുടര്‍ച്ചയായ പത്തൊമ്പതാം കിരീടം. 109 അംഗ സംഘവുമായാണ് സ്വന്തം മണ്ണില്‍ കേരളം ഇറങ്ങുന്നത്. നേരത്തേ 106 അംഗ ടീമിനെയാണ് കേരളം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് മൂന്നുപേരെ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. ഹരിയാനയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമായിരിക്കും കേരളത്തിന് ഇത്തവണ കനത്ത വെല്ലുവിളി ഉയരുക. കഴിഞ്ഞ വര്‍ഷം തമിഴ്നാടായിരുന്നു കേരളത്തെ വിറപ്പിച്ചത്.
അതേസമയം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കേന്ദ്രീയ വിദ്യാലയം, നവോദയ, സിബിഎസ്ഇ സ്കൂളുകള്‍ ഉള്‍പ്പെടെ 36 ടീമുകള്‍ മാറ്റുരച്ച മീറ്റില്‍ ആകെ 14 ടീമുകള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ റെക്കോര്‍ഡുകള്‍ പിറക്കുന്ന പ്രതീക്ഷയിലാണ് താരങ്ങള്‍. 2015-ല്‍ റാഞ്ചി മീറ്റില്‍ ആകെ പിറന്നത് 9 റെക്കോഡുകള്‍ മാത്രമാണ്. എന്നാല്‍, ഇത്തവണ മീറ്റ് നടക്കുന്ന മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലെ പുതിയ ട്രാക്ക് ഏറ്റവും മികച്ചതായാതിനാലാണ് കൂടുതല്‍ റെക്കോഡുകള്‍ പിറക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ സംസ്ഥാന സ്കൂള്‍ മീറ്റില്‍ 20 റെക്കോഡുകള്‍ പിറന്നതും പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്നു.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സംസ്ഥാനത്തിന്റെ പ്രാതിനിധ്യം കുറഞ്ഞു.
അതുപോലെ 21 ഇനങ്ങളില്‍ കേരളം മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടുമില്ല.
മീറ്റിലെ ഏറ്റവും ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍ സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ മാത്രമാണ് കേരളത്തിന് പ്രാതിനിധ്യമുള്ളത്. ജൂനിയര്‍, സബ്ജൂനിയര് വിഭാഗത്തില്‍ ഈയിനത്തില്‍ കേരളത്തിന് പ്രാതിനിധ്യമില്ല.സബ്ജൂനിയര് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 80 മീറ്റര്‍ ഹഡില്‍സ്, 4-100 മീറ്റര്‍ റിലേ എന്നിവയില്‍ മാത്രമാണ് കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ മത്സരിക്കാന്‍ യോഗ്യത നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: