ന്യൂദൽഹി: രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആത്മകഥയായ ദ ടർബുലന്റ് ഇയേഴ്സ് 80 ടു 96 എന്നതിന്റെ രണ്ടാം ഭാഗവും രാഷ്ട്രീയ കോലാഹലം ഉയർത്തും. തനിക്ക് രാജീവ്ഗാന്ധിയിൽ നിന്ന് നേരിടേണ്ടിവന്ന അവഗണന ഒന്നൊന്നായി വർണ്ണിക്കുന്ന പുസ്തകത്തിൽ രാജീവിനെ ഉപജാപകവൃന്ദം എങ്ങനെയാണ് നയിച്ചിരുന്നതെന്നും പ്രണബ് വ്യക്തമാക്കുന്നു.
ഇന്ദിരാഗാന്ധിയുടെ വധത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷമാണ് കോൺഗ്രസിന് ലഭിച്ചത്. 84 ഡിസംബർ 31ന് നടന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ രാജീവിനെ പാർലമെന്ററി പാർട്ടി നേതാവാക്കി. അന്നുച്ചയക്ക് മൂന്നിന് താൻ അധികാരമേൽക്കുമെന്ന് രാജീവ് തന്നെയാണ് പ്രഖ്യാപിച്ചതും. ആ സമയമെല്ലാം താൻ രാജീവിന് അടുത്തുണ്ടായിരുന്നു. പിന്നീട് മന്ത്രിയാകാനുള്ള വിളി വരുന്നത് കാത്ത് താൻ ഇരിക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് വിളി വന്നോയെന്ന് പി.വി. നരസിംഹറാവുവും നിരന്തരം തന്നെ വിളിച്ചുകൊണ്ടേയിരുന്നു. (റാവുവും വിളി പ്രതീക്ഷിച്ച് ഇരിക്കുകയാണ്.) അല്പം കഴിഞ്ഞാണ് തന്നെ രാജീവ് സർക്കാരിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അറിഞ്ഞത്. ഞാൻ ആകെ അമ്പരന്നുപോയി. എന്താണ് കാരണമെന്ന് അറിയില്ല. ഒഴിവാക്കപ്പെടുമെന്ന് നേരിയ തോന്നൽ പോലും ഉണ്ടായിരുന്നില്ല. ആരും ഒരു ചെറിയ സൂചന പോലും നൽകിയുമില്ല. എനിക്കത് വിശ്വസിക്കാനായില്ല.
ടിവിയിൽ, രാജീവ് സത്യപ്രതിജ്ഞ ചെയ്യുന്നതു കണ്ട് ഇരിക്കുകയായിരുന്നു ഞാൻ. ചടങ്ങ് കഴിഞ്ഞയുടൻ ഞാൻ നഗരവികസന മന്ത്രിക്ക് കത്തെഴുതി, ഇന്ദിരാ സർക്കാരിലെ ധനമന്ത്രിയെന്ന നിലയ്ക്ക് ഞാൻ കൈവശം വച്ചിരുന്ന വസതി മാറ്റി ചെറിയൊരു വീട് നൽകണമെന്ന് അഭ്യർഥിച്ചായിരുന്നു കത്ത്. ഇന്ദിരയുടെ വലംകൈയായിരുന്ന ആർ.കെ. ധവാൻ, ഗനിഘാൻ ചൗധരി എന്നിവരെയും രാജീവ് ഒഴിവാക്കിയെന്നും ആ സമയത്താണ് ഞാൻ അറിയുന്നത്. പ്രണബ് എഴുതുന്നു.
കടുത്ത നിലപാടുകൾ എടുക്കുന്ന കർക്കശക്കാരനായ ധനമന്ത്രിയല്ല പ്രണബ് എന്നും നല്ല മന്ത്രിയല്ലെന്നുമാണ് പിന്നീട് രാജീവ് ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ തന്നെപ്പറ്റി പറഞ്ഞത്. സർക്കാർ ഭരണം തുടങ്ങിയതോടെ ഞാൻ വീണ്ടും ദൽഹിയിൽ എത്തി, ഒരു വെറും എംപിയെന്ന നിലയ്ക്ക് ജോലിയും ആരംഭിച്ചു. 85നും 88നും ഇടയ്ക്ക് ഒരു തവണ മാത്രമാണ് ഞാൻ രാജീവിനെ കണ്ടത്. മകളുടെ വിവാഹത്തിന് ക്ഷണിക്കാൻ. രാജീവ് അതിനു പോലും വന്നില്ല, ഔപചാരികമായ ഒരു കത്തിൽ ഒതുക്കി. താനും രാജീവും തമ്മിൽ ഒരകൽച്ചയും ഉണ്ടായിരുന്നില്ല, നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ പെരുമാറിയെന്ന് അറിയില്ല. പ്രണബ് തുടരുന്നു. മന്ത്രിസഭയിലെ എന്റെ അസാന്നിധ്യം എന്നോടുള്ള രാജീവിന്റെ സമീപനത്തിൽ പോലും മാറ്റം വരുത്തിയിരിക്കുന്നു.
85ൽ രാജീവ് എന്നെ ബംഗാൾ പിസിസി അധ്യക്ഷനാക്കി. കൊൽക്കത്ത മുനിസിപ്പൽ തെരഞ്ഞെടുപ്പ് അടുത്ത സമയം. പാർട്ടിയാണെങ്കിൽ ഗ്രൂപ്പ് പോരിൽ നട്ടം തിരിഞ്ഞിരിക്കുന്ന കാലം. സ്ഥാനാർഥി നിർണ്ണയം പോലും ദുഷ്ക്കരമായിരുന്നു. അന്നത്തെ കേന്ദ്രമന്ത്രി അശോക് സെന്നിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം തനിക്കെതിരെ കുപ്രചാരണം അഴിച്ചുവിട്ടു. സുബ്രതോ മുഖർജിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തെ ഞാൻ പിന്തുണയ്ക്കുന്നുവെന്നായിരുന്നു ആരോപണം. തെരഞ്ഞെടുപ്പിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചെങ്കിലും സിപിഎമ്മാണ് ജയിച്ചത്. അതിനു മുൻപ് ഒരിക്കലും ഉണ്ടാകാത്ത നേട്ടമാണ് ലഭിച്ചതെങ്കിലും ബംഗാളിലെ എതിരാളികൾ നടത്തിയ നീക്കങ്ങളുടെ ഫലമായി പ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കേണ്ടിവന്നു.
എനിക്കു പകരം പ്രിയരഞ്ജൻ ദാസ് മുൻഷിയെ ഡിസിസി പ്രസിഡന്റാക്കി. അങ്ങനെ മന്ത്രിസ്ഥാനത്തിനു പിന്നാലെ ഡിസിസി പ്രസിഡന്റു സ്ഥാനവും എനിക്ക് നഷ്ടപ്പെട്ടു. അക്കാലത്ത് കമലാപതി ത്രിപാഠിയും രാജീവും തമ്മിൽ നിരന്തരം വഴക്കായിരുന്നു, ത്രിപാഠി നിരന്തരം രാജീവിന് കത്തെഴുതി. ഈ കത്തിലെ കാര്യങ്ങൾ പലപ്പോഴും തന്നോടു പറഞ്ഞിരുന്നെങ്കിലും താൻ കത്തെഴുതാൻ ത്രിപാഠിയെ സഹായിച്ചിട്ടില്ല. എന്നാൽ ഞാനാണ് ത്രിപാഠിക്കുവേണ്ടി കത്തെഴുതിയതെന്നാണ് രാജീവിനെ ഉപജാപകർ ധരിപ്പിച്ചിരുന്നത്. പിന്നീട് 86 ജനുവരിയിൽ കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്നും എന്നെ ഒഴിവാക്കി. 78 മുതൽ ഞാനലങ്കരിച്ചു വന്ന പദത്തിൽ നിന്നാണ് എന്നെ പുറത്താക്കിയത്.
വൈകാതെ പാർലമെന്ററി ബോർഡിൽ നിന്നും എന്നെ നീക്കി. അങ്ങനെ രാജീവിനെ പ്രധാനമന്ത്രിയാക്കണമെന്ന് ഞാൻ ആവശ്യപ്പെട്ട അതേ സമിതിയിൽ നിന്ന് എന്നെ ഒഴിവാക്കി. പ്രണബ് വിവരിക്കുന്നു. രാജീവ് ബംഗാൾ സന്ദർശിച്ച സമയത്ത് എനിക്ക് ദൽഹിയിൽ ഒഴിവാക്കാൻ കഴിയാത്ത ചില പരിപാടികളുണ്ടായിരുന്നു. അതിനാൽ രാജീവിനൊപ്പം യാത്രയിൽ പങ്കെടുത്തില്ല. രാജീവിന്റെ അധികാരത്തെ ഞാൻ വകവെക്കുന്നില്ലെന്നാണ് എതിരാളികൾ പറഞ്ഞുധരിപ്പിച്ചത്. ഒരഭിമുഖത്തിൽ മുൻസർക്കാരിന്റെ നയം തുടരണമെന്ന് ഞാൻ അഭിപ്രായപ്പെട്ടു.
അതും രാജീവിന്റെ അധികാരം വകവെയ്ക്കുന്നില്ലെന്നതിന്റെ സൂചനയാണെന്നാണ് അവർ പറഞ്ഞുപരത്തിയത്. രാജീവിനെ മറ്റു പലരും സ്വാധീനിച്ചിരുന്നു. അവർ എനിക്കെതിരെ പറഞ്ഞതെല്ലാം രാജീവ് വിശ്വസിച്ചു. അങ്ങനെ രാജീവിന് തെറ്റുപറ്റി. എന്നെ മന്ത്രിസഭയിൽ നിന്നും പ്രവർത്തകസമിതിയിൽ നിന്നും പുറത്താക്കിയതിലുള്ള നിരാശ എന്റെ അഭിമുഖങ്ങളിൽ കടന്നുവന്നു. അങ്ങനെ ഞാനും തെറ്റുകൾ വരുത്തി. പ്രണബ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: