ഹരിദ്വാര്‍: ദേവഭൂമിയിലെ മണ്ണില്‍ സമാധി കൊള്ളുന്ന സുധീന്ദ്ര തീര്‍ത്ഥ സ്വാമികളുടെ സ്മൃതികളുമായി നടന്ന ആരാധന ഉത്സവം ഭക്തസഹസ്രങ്ങളാല് നിറഞ്ഞു. കാശിമഠം ധര്‍മ്മ ഗുരുസുധീന്ദ്ര തീര്‍ത്ഥ സ്വാമി സമാധി ആരാധനയുമായി ഹരിദ്വാര്‍ വ്യാസാശ്രമത്തിലാണ് ആരാധനാ ഉത്സവം നടന്നത്. കാശി മഠം പട്ട ശിഷ്യര്‍ സംയമീന്ദ്ര തീര്‍ത്ഥ സ്വാമിയുടെ സാന്നിധ്യത്തിലാണ് സുധീന്ദ്ര തീര്‍ത്ഥ സ്വാമി ശ്രീപാദാനം ആരാധാന മഹോത്സവം നടന്നത്. സുധീന്ദ്ര തീര്‍ത്ഥ സ്വാമി സമാധിയായതിന്റെ 13-ാം നാളായ ഇന്നലെ നടന്ന ആരാധനാ ഉത്സവ ചടങ്ങുകള്‍ സമാജം ഗുരുവിന് സമര്‍പ്പിച്ച അവിസ്മരണീയ ആരാധനയായി മാറി.
കാശി മഠം മൂലമൂര്ത്തികള്ക്ക് സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍ രാവിലെ 6ന് നിര്മ്മാല്യവിസര്ജനത്തോടെ പ്രാരംഭം കുറിച്ച ചടങ്ങുകള്‍ വൈകിട്ട് സുര്യാസ്തമനത്തോടെയാണ് സമാപിച്ചത്. നിര്‍മ്മാല്യ വിസര്‍ജനത്തിനും ഉഷപൂജയ്ക്കും ശേഷം സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍ സുധീന്ദ്ര തീര്‍ത്ഥ സ്വാമി വൃന്ദാവനത്തിലെത്തി മുഖ്യപ്രണമൂര്ത്തിക്ക് പ്രഥമ പൗമാനാഭിഷേകം നടത്തി. ആത്മീയ ഗുരുസ്വാമികള്‍ മുഖ്യപ്രാണനില്‍ ലയിക്കുന്നവെന്ന സങ്കല്പവുമായാണ് സമാധി വൃന്ദാവനങ്ങളില്‍ മുഖ്യപ്രാണ പ്രതിഷ്ഠ നടത്തുന്നത്. പുരുഷസൂക്ത വേദമന്ത്രങ്ങളും സദ്ഗുരു ജയഘോഷങ്ങളും ഭജനവാദ്യമേളങ്ങളും പൂജാദി അഭിഷേക ചടങ്ങുകളെ ഭക്തിസാന്ദ്രമാക്കി.
ഗുരു സമാധി വൃന്ദാവനങ്ങളില്‍ പൗമാനാഭിഷേകമാണ് മുഖ്യപൂജരാധന. തുടര്‍ന്ന് പൂജ, ആരതി എന്നിവയ്ക്ക് ശേഷം സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍ ഭക്തര്‍ക്ക് ഗുരു സമാധിസ്ഥാനത്ത് പ്രസാദം നല്കി അനുഗ്രഹിച്ചു. തുടര്‍ന്ന് സദ്ഗുരു സുധീന്ദ്രതീര്‍ത്ഥ സ്വാമികളുടെ ഛായാചിത്രം വെള്ളി സിംഹാസനത്തില്‍ അലംകൃതമാക്കി എഴുന്നള്ളിച്ച് നഗരപ്രദക്ഷിണഘോഷയാത്ര നടന്നു. വ്യാസ മന്ദിരത്തിലെ വൃന്ദാവനത്തില്‍ നിന്ന് ഗംഗാ തീരത്ത് എത്തി ഗംഗാ ദര്‍ശനവും. നവഗ്രഹക്ഷേത്ര പ്രദക്ഷിണവുമായി നീങ്ങിയ ഘോഷയാത്ര വ്യാസ മന്ദിരത്തിന് അഞ്ച് പ്രദക്ഷിണം നടത്തി
തിരിച്ചെഴുന്നള്ളിച്ചു. ഭജന കീര്‍ത്തനവും ജയഘോഷവും ഘോഷയാത്രയെ ഭക്തിനിര്‍ഭരമാക്കി.
ഉച്ചയ്ക്ക് വ്യാസ മന്ദിരത്തിലെ മുഖ്യ ആരാധനാമൂര്‍ത്തി വേദവ്യാസ ദേവന് പ്രത്യേക പൂജയും അഭിഷേകവും നടന്നു. ഒപ്പം കാശിമഠം മൂലമൂര്ത്തി ദേവതകള്‍ക്ക് സംയമീന്ദ്രതീര്‍ത്ഥ സ്വാമികള്് അഭിഷേകവും പൂജാദികളും നടത്തി. തുടര്‍ന്ന് വൈദികര്‍ക്ക് ദാനം, ഭക്തര്‍ക്ക് പ്രസാദം, ഗുരു ഭിക്ഷ സമാരാധന എന്നിവയോടെ സദ്ഗുരു ശ്രീ പാദാനം ആരാധന മഹോത്സവത്തിന് സമാപ്തി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: