ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ശുദ്ധജലം നല്‍കിയിരുന്ന മലങ്കര കനാല്‍ നിത്യ നാശത്തിലേക്ക് വഴുതിപ്പോകുകയാണ്… തെളിനീരൊഴുകിയിരുന്ന കനാല്‍ ഇന്ന് മാലിന്യക്കുന്നായിമാറിയിരിക്കുന്നു. മാത്രവുമല്ല, കനാല്‍ ഭൂമി വ്യാപകമായി കയ്യേറിക്കൊണ്ടിരിക്കുന്നു…. നാശത്തിന്റെ മുഖം തെളിഞ്ഞുവരുന്ന മലങ്കര കനാലിനെക്കുറിച്ച് ജന്മഭൂമി ലേഖകന്‍ അനൂപ് തൊണ്ടിക്കുഴ
തയ്യാറാക്കിയ പരമ്പര ഇന്നു മുതല്‍…
ചത്ത എലിയും പൂച്ചയും പട്ടിയും ഒക്കെയാണ് ശുദ്ധജലമൊഴുകേണ്ട മലങ്കര കനാലിലൂടെ ഇന്ന് ഒഴുകിയെത്തുന്നത്. രാത്രി കാലങ്ങളില്‍ വീടുകളില്‍ നിന്നും കച്ചവട സ്ഥാപങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ കൂടി തള്ളുന്നതോടെ കനാല്‍ ദിവസം ചെല്ലുതോറും മാലിന്യ കുഴമ്പായി മാറികൊണ്ടിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളേക്കാള്‍ അധികം വെള്ളമാണ് കനാലിലൂടെ ഈ വര്‍ഷം തുറന്ന് വിട്ടത്. ഇത് ചെടികള്‍ക്കിടയില്‍ തട്ടി നിന്നിരുന്ന മാലിന്യങ്ങള്‍ ഉള്‍പ്പെടെ വെള്ളത്തിലൂടെ ഒഴുകുന്നതിന് കാരണമായി. നിരവധി ഇടങ്ങളില്‍ ഇവ നീക്കം ചെയ്യാന്‍ അധികാരികള്‍ വെള്ളം തുറക്കുന്നതിന് മുമ്പ് തയ്യാറായതുമില്ല. നാല് മാസങ്ങള്‍ക്ക് മുന്‍പ് തൊഴിലുറപ്പ് തൊഴിലാളികള്‍ കനാലില്‍ നിന്ന് കക്കൂസ് മാലിന്യം കണ്ടെത്തിയത് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും സ്ഥലം സന്ദര്‍ശിക്കാന്‍ പോലും ആരും തയ്യാറായില്ല. രാത്രിയുടെ മറപ്പറ്റി ആളുകള്‍ മാലിന്യം നിക്ഷേപിക്കുമ്പോഴും യാതൊരു നടപടിയുമെടുക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. തെളിവില്ലാതെ നടപടി എടുക്കാനാകില്ലെന്നാണ് വിവിധ പഞ്ചായത്ത് അധികൃതര്‍ നല്കുന്ന വിശദീകരണം. ആയിരക്കണക്കിന് ആളുകള്‍ക്ക് കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുന്ന കനാലില്‍ മാലിന്യം നിറഞ്ഞതോടെ എലിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടരുകയാണ്. കനാലില്‍ കുളിച്ചശേഷം ഇടവെട്ടി സ്വദേശിനിയായ വീട്ടമ്മ എലിപ്പനി ബാധിച്ച് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. പകര്‍വ്യാധികള്‍ പടരുമ്പോഴും യാതൊരു നടപടിയും എടുക്കാന്‍ അധിക്യതര്‍ ശ്രമിക്കുന്നില്ല എന്ന ആരോപണവും ശക്തമാണ്. കനാല്‍ ജലമാണ് സമീപ പ്രദേശങ്ങളിലെ ആയിരക്കണക്കിന് ജലസ്രോതസുകളുടെ ജീവനാഡി. നിരവധി ചെറുതും വലുതുമായ തോടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയിലെല്ലാം കനാല്‍ തുറക്കുന്നതോടെയാണ് വെള്ളം എത്തുന്നത്. ഇതില്‍ കിണര്‍ വെള്ളത്തില്‍ പോലും മാലിന്യം നിറയുകയാണിപ്പോള്‍.
പദ്ധതിയെ പറ്റി
കേരള സര്‍ക്കാരിന്റെ കീഴില്‍ 1974ലാണ് വാട്ടര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ബൃഹത്തായ ഇത്തരമൊരു ജലസേചന പദ്ധതി ആരംഭിക്കുന്നത്. മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി (മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്റ്റ്-എംവിഐപി) എന്നാണ് മലങ്കര ഡാമില്‍ നിന്ന് ആരംഭിക്കുന്ന പദ്ധതിയുടെ പേര്. തൊടുപുഴയാര്‍, കാളിയാര്‍, കോതമംഗലം ആര് എന്നിവയാണ് 121 കി.മീ ദൂരം ഒഴുകി അറബികടലില്‍ ചേരുന്ന മൂവാറ്റുപുഴ ആറിന്റെ പ്രധാന കൈവഴികള്‍. പ്രോജക്റ്റിന്റെ ഭാഗമായുള്ള കനാലുകളുടെ തുടക്കവും ഒടുക്കവും മൂവാറ്റുപുഴ ആറില്‍ തന്നെയാണ്. ഇപ്പോഴും നിര്‍മ്മാണം തുടരുന്ന പ്രോജക്റ്റിന് നാളിത് വരെ 902 കോടിയിലധികം രൂപയാണ് ചെലവായിരിക്കുന്നത്. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ പതിനായിരക്കണക്കിന് ആളുകളുടെ പ്രധാന ജലസേചന സ്രോതസാണണ
ിത്. ഇടതുകര, വലതുകര എന്നിങ്ങനെ രണ്ട് കനാലുകളാണ് പ്രധാനമായും ഉള്ളത്. ഇതില്‍ 28.337 കി.മീ ദൂരമുള്ള വലതുകര കനാല്‍ പെരുമറ്റം, കോലാനി, നടുക്കണ്ടം, നെടിയശാല, മണക്കാട്, അരിക്കുഴ, പണ്ടപ്പിള്ളി, രായമംഗലം തുടങ്ങിയ മേഖലകളിലൂടെ ഒഴുകി മൂവാറ്റുപുഴയാറ്റില്‍ ചേരുമ്പോള്‍ ഒരു ഭാഗം വെള്ളം തൊടുപുഴ ടൗണില്‍ തന്നെ ആറ്റില്‍ ചേരുന്നുമുണ്ട്. 37.10 കി.മീ ദൂരമൊഴുകുന്ന ഇടതുകര കനാല്‍ തെക്കുഭാഗം, ഇടവെട്ടി, തൊണ്ടിക്കുഴ, മുതലക്കോടം, പെരുമ്പള്ളിച്ചിറ, കുമാരമംഗലം, നാഗപ്പുഴ, കല്ലൂര്‍ക്കാട് തുടങ്ങിയ ഇടങ്ങളിലൂടെയാണ് ഒഴുകുന്നത്. അടുത്തിടെ ഈ കനാന്‍ കുറുപ്പന്തറയില്‍ നിന്ന് ഏറ്റുമാനൂര്‍ വരെ നീട്ടാനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ട്. 1994ല്‍ ഉദ്ഘാടനം ചെയ്തെങ്കിലും 1998 മുതലാണ് ഇരുകനാലുകളിലൂടെയും വെള്ളം ഒഴുകി തുടങ്ങുന്നത്. ക്ഷേത്രങ്ങളുടേതുള്പ്പെടെയുള്ള ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാര്‍ കനാലിനായി പണം മുടക്കി അന്ന് വാങ്ങിയത്. നിരവധി സ്ഥലങ്ങളില്‍ കൃഷി ആവിശ്യത്തിന് തന്നെയാണ് പ്രധാനമായും കനാല്‍ ഇന്നും ഉപയോഗിക്കുന്നത്. അക്വഡേറ്റുകളും ചെറുചാലുകളും നിറഞ്ഞതാണ് കനാല്‍. 3 കി മീ ദൂരത്തിന് 1 മീ എന്ന കണക്കിനാണ് കനാലിന് താഴേക്ക് വെള്ളം ഒഴുകുന്നതിനായി സ്ളോപ്പ് ഉള്ളത്. ചിലയിടങ്ങളില്‍ റോഡിന് മുകളിലൂടെ ഒഴുകുന്ന കനാല്‍ മറ്റിടങ്ങളില്‍ 30 അടി വരെ റോഡ് നിരപ്പില്‍ നിന്ന് താഴ്ചയിലും ഒഴുകുന്നുണ്ട്. ഡിസംബറില്‍ തുറക്കുന്ന കനാല്‍ ജൂണിലെ മഴക്കാലം ആരംഭിക്കുമ്പോഴാണ് സാധാരണ അടക്കുന്നത്. എന്നാല്‍ വര്‍ഷം മുഴുവന്‍ ജലസമൃദമായ ഭാഗങ്ങളും കനാലുകള്‍ക്ക് ഉണ്ട്. (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: