സോളാര്‍ സ്ഫോടനത്തില്‍ കേരളം കുലുങ്ങുകയാണ്. മുഖ്യമന്ത്രിക്കെതിരെയും വൈദ്യുതി മന്ത്രിക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിറക്കിയിട്ടും ”ഉപ്പുതിന്നവനേ വെള്ളം കുടിക്കേണ്ടതുള്ളൂ” എന്ന ന്യായം പറഞ്ഞ് സിംഹാസനത്തില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ്. 2011 ല്‍ അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒരുവര്‍ഷം തികച്ച് നേരെചൊവ്വേ ഭരിക്കാന്‍ കഴിഞ്ഞിട്ടില്ല. അധികാരത്തിലേറി അധികം കഴിയുന്നതിനുമുമ്പ് അഴിമതിയുള്‍പ്പെടെ നിരവധി ആരോപണങ്ങളില്‍പ്പെട്ട മന്ത്രിമാര്‍ തുടര്‍ന്നങ്ങോട്ട് എങ്ങനെ ഭരണത്തില്‍ തുടരാം എന്നുമാത്രമാണ് ആലോചിച്ചത്.
വികസനത്തെക്കുറിച്ചോ കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ചോ ചിന്തിച്ച് സമയം കളയാന്‍ തങ്ങളില്ലെന്ന മനോഭാവമാണ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ സ്വീകരിച്ചത്. അഞ്ച് വര്‍ഷത്തെ കാലാവധി തികയാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ള യുഡിഎഫ് സര്‍ക്കാരിനെക്കാള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരാണ് കേരളത്തിന്റെ വികസനത്തിന് വേണ്ടതെല്ലാം ചെയ്തത്. ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് സര്‍വസഹായങ്ങളും നല്‍കുന്നത്.
സര്‍ക്കാരിനെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജനങ്ങളിലുള്ള മതിപ്പ് വളരെയേറെയാണെന്ന് കഴിഞ്ഞദിവസം പുറത്തുവന്ന എബിപി ന്യൂസ്-നീല്‍സണ്‍ സര്‍വേഫലം വ്യക്തമാക്കുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ എന്‍ഡിഎയ്ക്ക് 301 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. പ്രധാനമന്ത്രിയെന്ന നിലയ്ക്ക് നരേന്ദ്രമോദിയുടെ പ്രകടനം മികച്ചതാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 54 ശതമാനം പേരും പ്രതികരിച്ചു.
പുതിയ പദ്ധതികള്‍ക്കായി കേന്ദ്ര റെയില്‍വേ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരിക്കുന്നു. പുതിയ പദ്ധതികള്‍ക്ക് മുതല്‍മുടക്കാന്‍ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) രൂപീകരിച്ച് വന്‍കിട പദ്ധതികള്‍ നടപ്പാക്കാനും ധാരണയായി. സംസ്ഥാന സര്‍ക്കാരിന് 51 ശതമാനവും റെയില്‍വേക്ക് 49 ശതമാനവും പങ്കാളിത്തമുള്ള കമ്പനി രൂപീകരിച്ച് ലാഭകരമായ പദ്ധതികള്‍ നടപ്പാക്കാനാണ് ധാരണ. കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തും കോഴിക്കോട്ടും ട്രെയിനില്‍ പോയി ജോലിചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ വലിയൊരു ജനവിഭാഗം കേരളത്തിലുണ്ട്. അവര്‍ ഈ പദ്ധതിയെ സര്‍വാത്മനാ സ്വാഗതം ചെയ്യും. സംയുക്തസംരംഭം തുടങ്ങുന്നതിന് ഓരോ പദ്ധതിക്കും പ്രത്യേക ദൗത്യ വിഭാഗം രൂപീകരിക്കും. സംയുക്തസംരംഭം നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ക്ക് റെയില്‍വേ ബജറ്റില്‍ ഇടം ലഭിക്കുമെന്ന് ഇപ്പോള്‍ പ്രതീക്ഷിക്കാം. പദ്ധതി തുകയുടെ 51 ശതമാനം കേരളവും 49 ശതമാനം റെയില്‍വേയും വഹിക്കാനാണ് ധാരണാപത്രത്തിലെ നിര്‍ദ്ദേശം.
ഇപ്പോള്‍ സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയിലുള്ള തിരുവനന്തപുരം ചെങ്ങന്നൂര്‍ സബര്‍ബന്‍ ട്രെയിനായിരിക്കാനാണ് സാധ്യത. ഈ പദ്ധതി ലാഭകരമാകുമെന്ന് രൂപരേഖ തയ്യാറാക്കിയ മുംബൈ റെയില്‍ വികാസ് കോര്പ്പറേഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതയും പരിഗണനാ പട്ടികയിലുണ്ടെങ്കിലും ഇതിന്റെ പഠനറിപ്പോര്‍ട്ട് തയ്യാറായിട്ടില്ല. മെട്രോമാന് ഇ.ശ്രീധരന് ചൂണ്ടിക്കാട്ടിയിരുന്നത് നേരത്തെ റെയില്‍വേ നടത്തിയ സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ സാങ്കേതിക പിഴവുണ്ടെന്നാണ്.
കുറഞ്ഞ ചെലവില്‍ പാത നിര്‍മിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കേന്ദ്രവുമായി റെയില്‍ മേഖലയില്‍ ധാരണാ പത്രത്തില്‍ ഒപ്പുവയ്ക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം. എല്ലാ സംസ്ഥാനങ്ങളും ചെലവ് വഹിക്കാന്‍ തയ്യാറാകണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഒഡിഷയും മഹാരാഷ്ട്രയുമാണ് ആദ്യം ഒപ്പിട്ട സംസ്ഥാനങ്ങള്‍. 17 സംസ്ഥാനങ്ങള്‍ സംയുക്തസംരംഭം രൂപകീരിക്കുകയാണെന്ന് കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. പുതിയ റെയില്‍പ്പാതകള്‍ക്ക് പുറമെ പുതിയ റെയില്‍വേ സ്റ്റേഷനുകളും മേല്‍പ്പാല നിര്‍മാണവും മറ്റും എസ്പിവിയ്ക്ക് ഏറ്റെടുക്കാം. 400 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കാനും പദ്ധതിയുണ്ട്.
ഇതുകൂടാതെ രാജ്യത്തെ തുറമുഖങ്ങള്‍ വികസിപ്പിക്കാനും അന്താരാഷ്ട്ര നിലവാരത്തിലുള്ളതാക്കാനും കേന്ദ്രം വന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 14225 കോടി രൂപ വികസനത്തിന് മുടക്കാനാണ് ഷിപ്പിങ് മന്ത്രാലയത്തിന്റെ തീരുമാനം. തുറമുഖങ്ങളില്‍ നിലവിലുള്ളവ നവീകരിക്കുക, ആധുനികവല്‍ക്കരണത്തിന് പണം മുടക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ശേഷി വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. ഇതോടൊപ്പം കൊച്ചി തുറമുഖത്തിന് കപ്പല്‍ ചാലുകളുടെ ആഴം കൂട്ടാനും മറ്റും ഡ്രെഡ്ജ് ചെയ്തെടുക്കുന്ന മണല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിറ്റ് പണമുണ്ടാക്കാനും അനുമതി ലഭിച്ചു. കിറ്റ്കോ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി. കേരളത്തിന് പ്രയോജനകരമായ ബഹുവിധ വികസന പദ്ധതികള്‍ കേന്ദ്രം പ്രഖ്യാപിക്കുമ്പോഴും സ്മാര്‍ത്തവിചാരത്തില്‍പ്പെട്ട ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വരക്ഷയ്ക്കുള്ള മാര്‍ഗം മാത്രമാണ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: