കൊച്ചി: ബാര്‍കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരായ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി രണ്ടു മാസത്തേയ്ക്ക് സ്റ്റേ ചെയ്തു. കെ. ബാബു നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് പി. ഉബൈദിന്റെതാണ് ഉത്തരവ്.
ആരോപണവുമായി ബന്ധപ്പെട്ടു വിജിലന്‍സ് അന്വേഷണം നടത്തി പത്ത് ദിവസത്തിനുള്ളില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയുടെ ഹര്‍ജിയിലെ തുടര്‍നടപടികള്‍ക്കു വിധേയമായി മാത്രമേ തൃശൂര്‍ വിജിലന്‍സ് കോടതി കേസ് തുടര്‍ന്നു പരിഗണിക്കാവൂയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേസിലെ വസ്തുതകളും സാഹചര്യങ്ങളും ഹൈക്കോടതി ഉത്തരവിനായി വിജിലന്‍സ് കോടതി കാത്തിരിക്കേണ്ടതുണ്ടായിരുന്നുവെന്നു കോടതി പറഞ്ഞൂ. സാക്രി വാസു കേസില്‍ സുപ്രീംകോടതി നല്‍കിയിട്ടുള്ള വിധിയുടെ അന്തസ്സത്ത വിജിലന്‍സ് കോടതി വേണ്ടവിധം മനസിലാക്കിയില്ലെന്നു തോന്നുന്നു. ഇത്തരം ആരോപണവുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് ത്വരിതാന്വേഷണം ആവശ്യമാണ്. എല്ലാ കേസുകളിലും പ്രാഥമിക അന്വേഷണം വേണമെന്നില്ല. എന്നാല്‍ സത്യസന്ധരായ പൊതുസേവകര്‍ക്കെതിരെ ആരോപണം ഉയരുമ്പോള്‍ പ്രാഥമിക അന്വേഷണം നടത്തേണ്ടത് അനിവാര്യമാണ്, കോടതി വ്യക്തമാക്കി.
അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പ് ഉള്‍പ്പെടുന്ന കേസുകളില്‍ പ്രോസിക്യൂഷന് അനുമതി ആവശ്യമാണോയെന്നും, കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ കേസില്‍ കോടതിയുടെ നിരീക്ഷണം ഏര്‍പ്പെടുത്തിയ നടപടിയുമാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നതെന്നു ഹൈക്കോടതി നല്കിയ ഇടക്കാല ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ബാര്‍ ഹോട്ടല്‍ അസോസിയേഷന് വര്‍ക്കിങ് പ്രസിഡണ്ട് ബിജു രമേശ് ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ നടപടി വേണമെന്നാണ് വിജിലന്‍സ് കോടതിയിലെ ഹര്‍ജിക്കാരനായ ജോര്‍ജ് വട്ടുകുളത്തിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: