കാഞ്ഞിരപ്പള്ളി: ദേശീയപാതക്കു സമാന്തരമായി നിര്‍മ്മിക്കുന്ന കാഞ്ഞിരപ്പള്ളി ബൈപാസ് നിര്‍മാണം ത്വരിതഗതിയിലാക്കുന്നതിനായി സ്ഥലമേറ്റെടുക്കല്‍ നടപടി ഫെബ്രുവരി ആദ്യവാരം തുടങ്ങുമെന്ന് കളക്ടര്‍. പാത കടന്നുപോകുന്ന പ്രദേശത്തെ സ്ഥലങ്ങള്‍ ജില്ലാ കളക്ടര്‍ യു.വി. ജോസ് സന്ദര്‍ശിച്ചപ്പോഴാണ് തീരുമാനം അറിയിച്ചത്.
ബൈപാസ് തുടങ്ങുന്ന ദേശീയപാതയിലെ പഞ്ചായത്ത് ഓഫീസ് ഭാഗം, ഫാബീസ് ഓഡിറ്റോറിയത്തിനു സമീപം എന്നിവിടങ്ങളിലാണ് കളക്ടര്‍ സന്ദര്‍ശനം നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവുപ്രകാരമാണ് സ്ഥലം ഏറ്റെടുക്കല്‍ നടപടി നടക്കുകയെന്ന് കളക്ടര്‍ പറഞ്ഞു. സ്ഥലമേറ്റെടുക്കല്‍ നടപടിക്ക് സര്‍ക്കാര്‍ കളക്ടറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഉത്തരവിന്റെ കോപ്പി കളക്ടറേറ്റില്‍ ലഭിച്ചിരുന്നില്ല.
മുമ്പ് ബൈപാസ് കടന്നുപോകുന്ന സ്ഥലത്തെ ചില ഉടമകള്‍ കോടതിയെ സമീപിച്ചതോടെയാണ് തുടര്‍ നടപടികള്‍ വൈകിയത്. കോടതി സ്ഥല ഉടമകളുടെയും സര്‍ക്കാരിന്റെയും വാദം കേട്ടെങ്കിലും നാളിതുവരെയായിട്ടും ഉത്തരവു പുറപ്പെടുവിച്ചിട്ടില്ല. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്. ഇതനുസരിച്ച് സ്ഥല ഉടമകള്‍ക്ക് വില നല്കി സ്ഥലം ഏറ്റെടുക്കല്‍ നടപടി കളക്ടര്‍ക്കു നടത്താന്‍ കഴിയും. കോടതിയെ സമീപിച്ചാലും നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാം.
ഡോ. എന്‍. ജയരാജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് മെംബര്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കാഞ്ഞിരപ്പള്ളി ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ കളക്ടറോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: