പാലക്കാട്: സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരുവനന്തപുരത്ത് നടത്തിയ രഹസ്യ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ കോടതി പരാമര്‍ശം ഉണ്ടായ ദിവസമായിരുന്നു ഈ ചര്‍ച്ചയെന്നും കുമ്മനം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വേദിയിലിരിക്കുമ്പോള്‍ ആ വേദിയുടെ ഒഴിഞ്ഞ സ്ഥലത്തേയ്ക്ക് മാറി നിന്ന് മിനിറ്റുകളോളം കോടിയേരിയും ചെന്നിത്തലയും സംസാരിച്ചു. അടിയന്തിര പ്രാധാന്യമുള്ള എന്ത് വിഷയമാണ് ഇരുവരും സംസാരിച്ചത്. അഴിമതി, തട്ടിപ്പ് കേസുകളുടെ കാര്യത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒത്തുതീര്പ്പിലാണെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഈ രഹസ്യ ചര്‍ച്ചയെന്നും കുമ്മനം പറഞ്ഞു. പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ബ്ലാക് മെയില്‍ രാഷ്ട്രീയം കളിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ സിഡി തന്റെ കൈവശമുണ്ടെന്ന് ഉമ്മന്‍ചാണ്ടി തന്നെയാണ് വ്യക്തമാക്കിയത്. സിഡിയിലെ വിവരങ്ങള്‍ പല മാന്യന്മാരുടെയും മുഖംമൂടി അഴിക്കുന്നതാണെന്നും വ്യക്തിപരമായി വന്നാല്‍ സിഡി കാണിച്ചുതരാമെന്നും മുഖ്യമന്ത്രി പറയുന്നു. അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കിട്ടിയ രേഖ സ്വകാര്യമായി സൂക്ഷിക്കേണ്ടതില്ല. ഭരണഘടനാപരമായി അത് ശരിയുമല്ല. നിലവിലെ വിവരങ്ങള്‍ പുറത്താക്കി നിയമപരമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു. സിഡി ഉപയോഗിച്ച് എതിരാളികളെ ബ്ലാക് മെയില്‍ ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ നീക്കം ശരിയല്ലെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: