പാലക്കാട്: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ടിപി ശ്രീനിവാസനെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. അരാജകത്വവും അശാന്തിയും ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ആക്രമണമെന്ന് കുമ്മനം തന്റെ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. അസഹിഷ്ണുതയുടെ പേരില്‍ കിട്ടിയ പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കി വാര്‍ത്തകളില്‍ ഇടം നേടിയ സാംസ്കാരിക നായകര്‍ ഉന്നത പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന് നേരെ ഉണ്ടായ ആക്രമണത്തെ കുറിച്ച് എന്തു പറയുന്നുവെന്ന് അറിയാന്‍ താത്പര്യപ്പെടുന്നു. സ്വാമി ചിദാനന്ദ പുരിയുടെ പ്രസംഗം അലങ്കോലപ്പെടുത്തിയതും ഇതേ ആളുകളാണെന്നും കുമ്മനം പറഞ്ഞു. ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ എസ്എഫ്ഐ പ്രശ്നമുണ്ടാക്കുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. എന്നിട്ടും പോലീസ് നടപടികളൊന്നും എടുത്തില്ല. നടുറോഡില്‍ തന്നെ വളഞ്ഞിട്ട് തല്ലുമ്പോള്‍ പോലീസ് കാഴ്ചക്കാരായി നിന്നുവെന്ന് ശ്രീനിവാസന് തന്നെ പറയുന്നു. ആക്രമണത്തില്‍ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരം പറയണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: