കറാച്ചി: പതിനഞ്ച് വര്‍ഷത്തിനു ശേഷം പാകിസ്ഥാനില്‍ നിന്ന് ഭാരതത്തില്‍ തിരിച്ചെത്തിയ ഗീതയെ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ ഭാരതത്തിന് കഴിഞ്ഞില്ല എന്നു ചൂണ്ടിക്കാട്ടി പാകിസ്താനിലെ മനുഷ്യാവകാശ പ്രവര്ത്തകന് അന്‍സാര്‍ ബേണിയാണ് ഗീതയെ മടക്കിക്കൊണ്ടുവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.
ഐക്യരാഷ്ട്ര സംഘടനയുടെ വിദഗ്ധോപദേശകന് കൂടിയാണ് അന്‍സാര്‍ ബേണി. ഭാരതത്തിലെത്തി മാസങ്ങളായിട്ടും ഗീതയുടെ ബന്ധുക്കളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ഗീതയെ സന്ദര്‍ശിക്കാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ബേണി ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഗീതയെ തിരികെ നല്‍കില്ലെന്നാണ് ഭാരതത്തിന്റെ ഇപ്പോഴത്തെ നിലപാട്.ബീഹാറില്‍ ഇപ്പോഴും ബന്ധുക്കളെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്നും എല്ലാ ഗ്രാമങ്ങളിലും ഫോട്ടോ നല്‍കിയിട്ടുണ്ട് എന്നാല്‍ 15 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള രേഖകളൊക്കെ ആയതിനാല്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാകുന്നുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബീഹാര്‍ സ്വദേശിനിയായ ഗീത പതിനൊന്ന് വയസ്സുള്ളപ്പോഴാണ് പാക്കിസ്ഥാന് അതിര്‍ത്തി കടന്ന് വഴിതെറ്റി പോയത്. കേള്‍വിയും സംസാരശേഷിയും ഇല്ലാത്തതിനാല്‍ നാട്ടിലേക്ക് തിരിച്ചെത്തിയും മാതാപിതാക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ പാഴാവുകയായിരുന്നു. ലന്ധറിനടുത്ത് കര്‍ത്താര്‍പ്പൂരില്‍ വൈശാഖി ഉത്സവത്തിനു പോയപ്പോഴാണ് ഗീത കുടുംബവുമായി വേര്‍പിരിഞ്ഞത്.
പിന്നീട് ഗീതയെ കാണുന്നത് പാക്കിസ്താനിലെ ലഹോറില്‍ സംഝോത്താ എക്സ്പ്രസ്സ് ട്രെയിനില്‍ ഒറ്റയ്ക്ക് ഇരിക്കുന്നതായാണ്.പിന്നീട് ഗീതയെ സംരക്ഷിച്ചത് കറാച്ചിയിലെ ഈദി ഫൗണ്ടേഷന് എന്ന സന്നദ്ധസംഘടനയാണ്.
ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഫൗണ്ടേഷന്. അതിനിടെ ഗീതയെ കാണിച്ച ഒരു ഫോട്ടോയില്‍ നിന്നാണ് ഗീത സ്വന്തം മാതാപിതാക്കളെ തിരിച്ചറിഞ്ഞത്. മാതാപിതാക്കള്‍ ഫോട്ടോയില്‍ കണ്ടവര്‍ തന്നെയെന്നു ഗീത ആണയിട്ടതോടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ അവരുടെ സ്ഥലവും വിവരങ്ങളും ഈദി ഫൗണ്ടേഷന് കണ്ടെത്തി. ഇതോടെയാണ് ഗീതയെ ഇന്ത്യയില്‍ എത്തിച്ചത്. എന്നാല്‍ ഇതുവരെയും ഗീതയുടെ ബന്ധുക്കളെ കണ്ടെത്താന്‍ സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: