ചേര്‍ത്തല: പട്ടണക്കാട് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ് പുറത്തു വരുന്നതിനിടെ താലൂക്കിലെ മറ്റൊരു സഹകരണ ബാങ്കിലും സഹകരണ വകുപ്പിന്റെ അന്വേഷണം പ്രഖ്യാപിച്ചു, കോണ്‍ഗ്രസ് നേതൃത്വം വെട്ടില്‍. കണിച്ചുകുളങ്ങര സര്‍വീസ് സഹകരണ ബാങ്കിലാണ് അറുപത്തിയഞ്ചാം വകുപ്പ് പ്രകാരം അന്വേഷണത്തിന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ഉത്തരവായത്.
കോണ്‍ഗ്രസ് നേതൃത്വത്തിലാണ് ഇരു ബാങ്കുകളുടെയും ഭരണം. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങളുയര്‍ന്നതോടെ നേതൃത്വത്തിന് എതിരെ പാര്‍ട്ടിയില്‍ കടുത്ത വിമര്‍ശനമാണുയരുന്നത്. ആരോപണങ്ങള്‍ ചെറുക്കാന്‍ ജില്ലാ നേതൃത്വം ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ സഹകരണസ്ഥാപനങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങളുയരുന്നത് പാര്‍ട്ടിയുടെ വിജയസാധ്യതക്ക് മങ്ങലേല്‍പ്പിക്കുമെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
അനുവാദം വാങ്ങാതെ സംഘം ഫണ്ട് ചെലവഴിച്ചത്, മുന്‍ സെക്രട്ടറിയുടെ കാലത്ത് സംഘത്തില്‍ നിന്ന് വിതരണം ചെയ്ത വായ്പകള്‍, സാമ്പത്തിക ഇടപാടുകള്‍, പ്രവര്‍ത്തനം, ഘടന, സാമ്പത്തിക സ്ഥിതി എന്നിവയാണ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചേര്‍ത്തല അസി.രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിലെ കഞ്ഞിക്കുഴി യൂണിറ്റ് ഇന്‍സ്പെക്ടര്‍ കെ. കവിതയ്ക്കാണ് അന്വേഷണ ചുമതല. രു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് സഹകരണ വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ബാങ്കിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ലഭിച്ച പരാതിയെ തുടര്‍ന്ന് വകുപ്പ് അധികാരികള്‍ ആദ്യ ഘട്ടം അന്വേഷണം നടത്തിയിരുന്നു. ആരോപണങ്ങളെ സംബന്ധിച്ച പൂര്‍ണമായ വിവരങ്ങള്‍ ശേഖരിക്കാന്‍ വിശദമായ അന്വേഷണം വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചതോടെയാണ് അറുപത്തിയഞ്ചാം വകുപ്പ് പ്രകാരമുള്ള അന്വേഷണത്തിന് ഉത്തരവായത്. സഹകരണ വകുപ്പിന്റെ ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ തയാറാണെന്ന് ബാങ്ക് പ്രസിഡന്റ് വി.എന്‍. പ്രതാപന് പറഞ്ഞു. പരാതി വ്യാജമാണെന്ന് അന്വേഷണം പൂര്‍ത്തിയാകുന്നതോടെ വ്യക്തമാകുമെന്നും, ബാങ്കിന്റെ സല്‍പ്പേര് തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പരാതിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: