കണ്ണൂര്‍: ജില്ലയിലെ വിദ്യാലയ പരിസരങ്ങളില്‍ മയക്കുമരുന്ന് പരിശോധന കര്‍ശനമാക്കാന്‍ എഡിഎം ഒ.മുഹമ്മദ് അസ്ലമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ജനകീയ കമ്മിറ്റി യോഗം നിര്‍ദ്ദേശിച്ചു. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുവെന്ന പരാതികളെ തുടര്‍ന്നാണ് നിര്‍ദ്ദേശം. എക്സൈസ് വകുപ്പിന്റെ ഷാഡോ ടീമിന്റെ നേതൃത്വത്തിലായിരിക്കും പരിശോധന. ആവശ്യമായ സ്ഥലങ്ങളില്‍ റെയ്ഡും മറ്റ് നടപടികളും സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
കൂത്തുപറമ്പ് ചെറുവാഞ്ചേരി മേഖലയില്‍ നാടന്‍ ചാരായത്തിന്റെയും മാഹി മദ്യത്തിന്റെയും വില്‍പ്പന നടക്കുന്നതായി പരാതി ഉയര്‍ന്നു. ഇക്കാര്യങ്ങളില്‍ കര്‍ശന നടപടി കൈക്കൊളളാനും യോഗം എക്സൈസിന് നിര്‍ദ്ദേശം നല്കി.
2015 ഡിസംബറില്‍ ജില്ലയില്‍ 109 അബ്കാരി കേസുകള്‍ എടുത്തതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി വി സുരേന്ദ്രന് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. 667 തവണ മദ്യഷാപ്പുകള്‍ പരിശോധിച്ചു. 29 തവണ ബിയര്‍/വൈന്‍ പാര്‍ലറുകളും പരിശോധിച്ചു. 288 ലിറ്റര്‍ വിദേശ മദ്യവും 287 ലിറ്റര്‍ മാഹി മദ്യവും 25 ലിറ്റര്‍ ചാരായവും പിടികൂടി. 1355 ലിറ്റര്‍ വാഷും റെയ്ഡുകളില് പിടിച്ചു. 2.76 കിലോഗ്രാം കഞ്ചാവും 2.6 ഗ്രാം ബ്രൗണ്‍ ഷുഗറും ഈ കാലയളവില്‍ പിടികൂടുകയുണ്ടായി.
യോഗത്തില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ.ശ്യാമള ടീച്ചര്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.പ്രസന്ന, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.അശോകന്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി.റോസമ്മ, ജോണ്സണ് പി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: