പയ്യാവൂര്‍: കുടക് മലയാളി സംഗമഭൂമിയായ പയ്യാവൂര്‍ ശിവക്ഷേത്രത്തിലെ ഊട്ടുത്സവം അറിയിച്ച് കിരാതമൂര്‍ത്തിയുടെ പ്രതിപുരുഷനായ കോമരത്തച്ചന്‍ കൊയിറ്റി രാജന് നമ്പ്യാരുടെ നേതൃത്വത്തിലുള്ള സംഘം കുടകിലേക്ക് പുറപ്പെട്ടു. ക്ഷേത്രത്തിലെ മേല്‍ശാന്തിയില്‍ നിന്നും തിരുവായുധവും ഏറ്റുവാങ്ങി ആചാരത്തോടെയായിരുന്നു യാത്ര. കൊടുംവനത്തിലൂടെ കാല്‍നടയാത്ര ചെയ്ത് കുടകിലെത്തി അവിടത്തെ ബഹൂരിയന്‍ തറവാട്ടുകാരെ ഊട്ടറിയിച്ച് അവകാശികള്‍ക്ക് കണിപ്പണം നല്‍കും. രണ്ടു ദിവസം ദേശവാസികളുടെ മനകളില്‍ യഥാവിധം ഊട്ടറിയിച്ചശേഷമാണ് കോമരത്തച്ചനും സംഘവും തിരിച്ചെത്തുക. ഉത്സവത്തിന്റെ ചെലവിനാവശ്യമായ അരി കാളപ്പുറത്ത് കൊണ്ടുവരികയാണ് പതിവ്. കോമരത്തച്ചന്റെ ക്ഷണപ്രകാരമാണ് കുടകര്‍ കാളകളുമായി പയ്യാവൂരിലേക്ക് പുറപ്പെടുക. ഫെബ്രുവരി 12 മുതല്‍ 28 വരെയാണ് പ്രസിദ്ധമായ പയ്യാവൂര്‍ ഊട്ട്. ഉത്സവാരംഭത്തിന്റെ തലേദിവസം കാളപ്പുറത്ത് കൊണ്ടുവരുന്ന അരി കുടകര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നതോടെയാണ് ഉത്സവം തുടങ്ങുക. പയ്യാവൂര്‍ ഊട്ടുത്സവത്തിന്റെ ആകര്‍ഷണീയമായ ചടങ്ങുകളിലൊന്നാണ് കുടകില്‍ നിന്നുള്ള കാളപപ്പുറത്തുള്ള അരിവരവ്. ദേവസ്വം ചെയര്മാന് കെ.പി.വേണുഗോപാലന്റെ നേതൃത്വത്തില്‍ ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും കോമരത്തച്ചനും സംഘത്തിനും ഭക്തിനിര്‍ഭരമായ യാത്രയയപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: