മട്ടന്നൂര്‍: റോഡിലും ഓടയിലും മലിനജലം. ജനം മൂക്കുകുത്തുന്നു. മട്ടന്നൂര്‍ നഗരത്തിലെ തലശ്ശേരി റോഡിലും ശിവപുരം റോഡരികിലെ ഓടയിലുമാണ് മലിനജലം തളംകെട്ടിനിന്ന് ഇതുവഴിയുള്ള യാത്രക്കും പരിസരവാസികള്‍ക്കും വ്യാപാരികള്‍ക്കും ദുസ്സഹമാകുന്നത്. തലശ്ശേരി റോഡരികിലെ ശിവപുരം ജംഗ്ഷന് കഴിഞ്ഞ ഉടനെയുള്ള വലതു ഭാഗത്ത് ഓടയില്‍ നിന്നാണ് ഏതാനും ദിവസങ്ങളായി മലിനജലം കെട്ടിക്കിടന്ന് പരിസരമാകെ ദുര്‍ഗന്ധം വമിപ്പിക്കുന്നത്. ശിവപുരം റോഡരികില്‍ ചാവശ്ശേരി സ്വദേശി പുതുതായി പണിയുന്ന ബഹുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ ഓടയില്‍ വീണ് കിടക്കുന്നതും കെട്ടിടം പണിയുന്ന സ്ഥലത്തേക്ക് സാധന സാമഗ്രികള്‍ കൊണ്ടുവരുന്നതിന് വാഹനങ്ങള്‍ പോകുന്നതിനായി വഴിയൊരുക്കിയതു കാരണം ഓട അടഞ്ഞുകിടക്കുന്നതുമാണ് മലിനജലം കെട്ടിക്കിടക്കാന്‍ കാരണം. മുമ്പും ഇത്തരത്തില്‍ പരാതിയുയര്‍ന്നിരുന്നു.
നിരവധി ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍ നടത്തിയും വര്‍ഷാവര്‍ഷം മഴക്കാല പൂര്‍വ്വ ശുചീകരണവും മറ്റും ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന മട്ടന്നൂര്‍ നഗരസഭ പിന്നീട് ഓടശുചീകരണത്തിന് മിനക്കെടാത്തതാണ് ഓട നിറഞ്ഞുകവിഞ്ഞ് റോഡിലൂടെ ഒഴുകാന്‍ കാരണം. നിരവധി വിദ്യാര്‍ത്ഥികളും മറ്റും കടന്നുപോകുന്ന വഴിയില്‍ മലിനജലം റോഡലൂടെ ഒഴുകിപ്പോകുന്നത് പരിസരവാസികളിലും സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമോ എന്ന് ഭീതി പരത്തുന്നുണ്ട്. ദിവസങ്ങളായി മലിനജലം ഇത്തരത്തില്‍ കെട്ടിക്കിടന്നിട്ടും നഗരസഭയുടെ ആരോഗ്യവിഭാഗവും ശുചിത്വ വിഭാഗവും ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തത് നാട്ടുകാരില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. കെട്ടിടം പണിക്കായി ഓടയിലൂടെ മലിനജലം ഒഴുകുന്നത് തടസ്സപ്പെടുന്ന കെട്ടിട ഉടമക്കെതിരെ പരാതി കൊടുക്കാനൊരുങ്ങുകയാണ് പരിസരവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: