നീ ദുര്യോധനന്റെ ദൂതനായ ഉലൂകനോട് രാജസഭയില്‍ വെച്ച് ഇങ്ങനെ പ്രതിജ്ഞ ചെയ്തത് മറന്നുപോയോ?
”യസ്യ വീര്യം സമാശ്രിത്യ
ധാര്‍ത്തരാഷ്ട്ര, വികത്ഥസേ
ഹന്താസ്മി പ്രഥമം ഭീഷ്മം
മിഷതാം സര്വധന്വിനാം
(ഉദ്യോഗപര്‍വം 163 ല്‍ 8)
= ദുര്യോധന, ആരുടെ വീര്യം ആശ്രയിച്ചാണോ നീ ഇങ്ങനെ വീമ്പിളക്കുന്നത്, ഒന്നാമതായിത്തന്നെ ആ ഭീഷ്മരെ എല്ലാ വില്ലാളികളും നോക്കിനില്‍ക്കെ ഞാന്‍ വധിക്കും. ഈ പ്രതിജ്ഞ നിറവേറ്റാതിരിക്കുന്നത് പാപമല്ലേ?
വ്യാസന് ഇത്രയും ആശയങ്ങള്‍ ഭഗവാന്റെ ചിരിയില്‍ ഒതുക്കിവെച്ചിരിക്കുന്നു.
ഭഗവാന്റെ ഉപദേശം
”അശോച്യാനന്വശോചസ്ത്വം- രണ്ടാമധ്യായത്തിലെ ഈ പതിനൊന്നാം ശ്ലോകം മുതല്‍ 18-ാം അധ്യായത്തിലെ 66-ാം ശ്ലോകത്തിലെ ”മാശു ചഃ” എന്ന പദംവരെയാണ് ഉപദേശം. അതില്‍ ഉള്‍പ്പെടുന്ന അര്‍ജ്ജുനന്റെ സംശയങ്ങളും സഞ്ജയന്റെ സാന്ദര്‍ഭിക വചനങ്ങളും ഗീതയുടെ അര്ത്ഥവിശദീകരണത്തിനു സഹായമാവുന്നതുകൊണ്ടാണ് അവ ഗീതോപനിഷത്തിന്റെ ഭാഗമായിത്തീരുന്നത്.
നീ അറിവുള്ളവരെപ്പോലെ സംസാരിക്കുന്നു
നീ ഭീഷ്മദ്രോണാദികളെക്കുറിച്ച് ഒരുതരത്തിലും ദുഃഖിക്കേണ്ടതില്ല. ഇന്നല്ലെങ്കില്‍ നാളെ ദേഹം ഉപേക്ഷിച്ചു പ്രാണന് പുറത്തേക്കു പോകും. മരണം അവരുടെ ദേഹത്തിന്റെ അന്തിമാവസ്ഥയാണ്. അത് അനിവാര്യവുമാണ്. ദേഹത്തെയും ജീവനെയും പറ്റി അറിയുന്നവര്‍ രണ്ടിനെക്കുറിച്ചും ദുഃഖിക്കുകയില്ല. പക്ഷേ നീ അറിവുള്ളവരെപ്പോലെ സംസാരിക്കുകയും ചെയ്യുന്നു.
രണ്ടാമധ്യായത്തിലെ ഈ 11-ാം ശ്ലോകം ഭഗവദ്ഗീതയുടെ ബീജം (വിത്ത്)പോലെ ശോഭിക്കുന്ന ശ്ലോകമത്രെ.
”അശോച്യാനന്വശോചഃ” എന്ന ഒന്നാംപാദം ആദ്യാധ്യായത്തിലെ പ്രതിപാദ്യവിഷയമായ അര്‍ജ്ജുന വിഷാദം ഉള്‍ക്കൊള്ളുന്നു.
”പ്രജ്ഞാവാദാംശ്ച ഭാഷസേ”
എന്ന രണ്ടാംപാദത്തില്‍ രണ്ടാമധ്യായത്തിലെ അര്‍ജ്ജുനന്റെ വിഭ്രമവാക്യങ്ങളെയും ഉത്തരാര്‍ദ്ധത്തില്‍ ഗീതയിലെ പ്രതിപാദ്യങ്ങളായ മുഴുവന്‍ ആത്മതത്വങ്ങളും അന്തര്‍ഭവിച്ചിരിക്കുന്നു. വൃക്ഷത്തിന്റെ വിത്തില്‍ മുഴുവന്‍ വൃക്ഷവും ഉള്‍ക്കൊള്ളുന്നതുപോലെ ഈ ശ്ലോകബീജത്തില് മുഴുവന്‍ ഗീതയും ഉള്‍ക്കൊള്ളുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: