കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന കോടികളുടെ ഫണ്ട് ഫലപ്രദമായി വിനിയോഗിച്ചാല്‍ കൊച്ചിനഗരത്തിന്റെ മുഖച്ഛായ മാറും. കോണ്‍ഗ്രസ് സര്‍ക്കാര്‍ അവഗണിച്ച കൊച്ചിക്ക് ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ലഭിച്ചുതുടങ്ങിയത്. കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട് സിറ്റി പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മേയര്‍ സൗമിനി ജയിന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പദ്ധതി നടത്തിപ്പിന് നേതൃത്വം നല്കാന് സ്പെഷല്‍ പര്‍പസ് വെഹിക്കിള്‍(എസ്പിവി) രൂപീകരിക്കലാണ് അടുത്ത നടപടി. ചീഫ് സെക്രട്ടറിയായിരിക്കും എസ്പിവിയുടെ അധ്യക്ഷന്‍. തുടര്‍ന്ന് പ്രാഥമിക രൂപരേഖ തയ്യാറാക്കും. ഓരോ പദ്ധതിയുടേയും സാധ്യതാ പഠനം നടത്തും. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ പദ്ധതി രൂപ രേഖ(ഡിപിആര്‍) തയ്യാറാക്കുന്നത്. ഇതിനെതുടര്‍ന്ന് ടെണ്ടറുകള്‍ വിളിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുമ്പ് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കാനാണ് ഉദ്ദേശിക്കുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കണമെന്നാണ് നിബന്ധന.പശ്ചിമകൊച്ചിയുടെ പുനരുദ്ധാരണവും നവീകരണവും, ജലഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍, എറണാകുളം ദര്‍ബാര്‍ഹാള്‍ മുതല്‍ ഹൈക്കോടതി വരെയുള്ള മേഖലയുടെ സമന്വയ വികസനവുമാണ് പദ്ധതിയില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകം ശ്രദ്ധിക്കുന്ന വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലാണ് പശ്ചിമകൊച്ചിയുടെ തെരഞ്ഞെടുപ്പ്.
കൊച്ചിയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുസേവന കേന്ദ്രങ്ങള്‍, ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പാര്‍ക്കുകള്‍, പൊതു ഇടങ്ങള്‍, വാണിജ്യകേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെട്ട എറണാകുളം മേഖലയെ ജലഗതാഗത സംവിധാനമുപയോഗിച്ച് ബന്ധിപ്പിക്കും. തെരുവുവിളക്കുകള്‍ മുഴുവന്‍ എല്‍ഇഡി ആക്കുകയും വിളക്കുകാലുകളില്‍ തന്നെ മൊബൈല്‍ ചാര്‍ജറുകളും മറ്റും സ്ഥാപിക്കുകയും ചെയ്യും. കൊച്ചി മെട്രോ റെയിലിന്റെ ഓപ്പണ്‍ ലൂപ്പ് സ്മാര്‍ട് കാര്‍ഡുമായി കോര്‍പറേഷന്റേയും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും സേവനങ്ങള്‍ ബന്ധപ്പെടുത്തുമെന്നും മേയര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: