കൊച്ചി: ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്ര നാളെ ജില്ലയില്‍ പ്രവേശിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. നാളെ മുതല്‍ മൂന്നു ദിവസം ജില്ലയില്‍ യാത്ര പര്യടനം നടത്തും. നാളെ രാവിലെ പത്തിന് അതിര്‍ത്തിയായ കറുകുറ്റിയില്‍ മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്ന് യാത്രയെ വരവേല്‍ക്കും. തുടര്‍ന്ന് രാവിലെ പത്തിന് അങ്കമാലി, 12ന് ഞാറക്കല്‍, നാലിന് പള്ളുരുത്തി, അഞ്ചിന് പാലാരിവട്ടം എന്നീ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും. വൈകീട്ട് ആറിന് ആദ്യ ദിവസത്തെ സമാപനം തൃപ്പുണിത്തുറയില്‍ നടക്കും. സമാപന സമ്മേളനം കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി ഒന്നിന് ഹൈക്കോടതി പരിസരത്ത് നിന്ന് രണ്ടാം ദിവസത്തെ സ്വീകരണ പരിപാടി ആരംഭിക്കും. തുടര്‍ന്ന് പത്തിന് കളമശേരിയിലും 12ന് ആലുവയിലും സ്വീകരണം നല്‍കും. ഉച്ചയ്ക്ക് 2ന് പെരുമ്പാവൂര്‍, 3ന് കുന്നത്തുനാട്, അഞ്ചിന് പിറവം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ആറു മണിക്ക് മൂവാറ്റുപുഴയില്‍ സമാപിക്കും.
രണ്ടിന് രാവിലെ കോതമംഗലത്ത് നടക്കുന്ന സ്വീകരണ ചടങ്ങോടെ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. യാത്രയെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ പ്രസിഡന്റ് പറഞ്ഞു. സ്വീകരണ സമ്മേളനങ്ങളില്‍ ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ പ്രസംഗിക്കും. യാത്രയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വിളംബര ജാഥകള്‍ നടന്നുവരികയാണ്. ജില്ലയിലെത്തുന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച്ച നടത്തും.
യാത്രാനായകനെ വരവേറ്റ് ജില്ലയില്‍ ആയിരക്കണക്കിന് കമാനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. കുങ്കുമ ഹരിത പതാകകളാല്‍ നാട് നിറഞ്ഞു. സ്വീകരണ സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ മധ്യമേഖല ജനറല്‍ സെക്രട്ടറി എന്‍.എ. ശങ്കരന്‍കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ.കെ.എസ്. ഷൈജു, എം.എന്‍. മധു, എറണാകുളം മണ്ഡലം പ്രസിഡന്റ് കെ.എസ്. സുരേഷ്കുമാര്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: