ഉദയംപേരൂര്‍: ഉദയംപേരൂര്‍ ഐഒസി ബോട്ടിലിംഗ് പ്ലാന്റിലെ കരാര്‍ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കാത്തതില്‍ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പ്ലാന്റില്‍ മെല്ലെപ്പോക്ക് സമരം ആരംഭിച്ചു. ഇതോടെ ഇവിടെനിന്നുള്ള പാചകവാതക വിതരണം പകുതിയായി കുറഞ്ഞു. 2015 ഏപ്രില്‍ മാസത്തില്‍ പുതുക്കേണ്ട സേവന വേതന കരാര്‍ പുതുക്കണം എന്നാവശ്യപ്പെട്ട് ബിഎംഎസ്, സിഐടിയു, ഐഎന്‍ടിയുസി എന്നീ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭത്തില്‍ ആയിരുന്നു. വിവിധഘട്ടങ്ങളിലായി നടത്തിവന്ന സമരത്തിന്റെ ഭാഗമായി ഡിസംബര്‍ 25 ന് തൊഴിലാളി പ്ലാന്റില്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.
തുടര്‍ന്ന് സമരം ഒത്തുതീര്‍ക്കുന്നതിന് കരാറുകാരനും മാനേജുമെന്റും നടപടി സ്വീകരിക്കാത്തതിനാലാണ് വെള്ളിയാഴ്ച മുതല്‍ തൊഴിലാളികള്‍ കമ്പനിക്കുള്ളില്‍ മെല്ലെപ്പോക്ക് സമരം ആരംഭിച്ചത്. ഇതോടെ പ്ലാന്റിന്റെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചു. രണ്ട് ഷിഫ്റ്റുകളിലായി പ്രതിദിനം 150 ഓളം ലോഡുകള്‍ ആണ് ഇവിടെനിന്നും വിവിധ ഏജന്‍സികളിലേക്ക് കയറ്റി അയയ്ക്കുന്നത്. സമരം ആരംഭിച്ചതോടെ 70 ലോഡുകളായി കുറഞ്ഞിരിക്കുകയാണ്. ഉദയംപേരൂര്‍ ഐഒസിയില്‍ നിന്നുള്ള പാചക വാതക നീക്കം പ്രതിസന്ധിയിലാകുന്നതോടെ മധ്യകേരളത്തില്‍ അടക്കം ഒന്‍പതോളം ജില്ലകളില്‍ വരുംദിവസങ്ങളില്‍ പാചകവാതകക്ഷാമം രൂക്ഷമാകും. ഫെബ്രുവരി എട്ടിന് ശേഷം അനിശ്ചിതകാല പണിമുടക്ക് അടക്കമുള്ള സമരത്തിലേക്ക് നീങ്ങാനാണ് യൂണിയനുകളുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: