? കലാലയങ്ങളില്‍ അരാഷ്ട്രീയതയും ദേശവിരുദ്ധ ശക്തികളും അസഹിഷ്ണുത സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ എബിവിപി എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം സ്വീകരിക്കുന്ന നിലപാടുകളുടെ പ്രസക്തിയെന്താണ്.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ അജണ്ടകള്‍ ഏറ്റെടുക്കുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനമല്ല എബിവിപി. കക്ഷിരാഷ്ട്രീയത്തിന് അതീതമാകണം കലാലയങ്ങളിലെ സംഘടനാ പ്രവര്‍ത്തനം. ദേശീയ വീക്ഷണമുള്ള, സര്‍ഗാത്മകവും ക്രിയാത്മകവുമായ രാഷ്ട്രീയത്തിലാണ് എബിവിപി വിശ്വസിക്കുന്നത്. അക്രമവും അസഹിഷ്ണുതയും അരാജകത്വവും വിദ്യര്‍ത്ഥികള്‍ അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണ് കലാലയങ്ങളില്‍ ദേശീയതയുടെ ശബ്ദമായ എബിവിപി രാജ്യത്തെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായി എന്നത്. അതിര്‍ത്തി സംസ്ഥാനങ്ങളിലടക്കം രാജ്യത്തിന്റെ എല്ലായിടത്തും ഇന്ന് എബിവിപിക്ക് സ്വാധീനമുണ്ട്. ഇനിയും ഒരുപാട് മുന്നേറാന്‍ സാധിക്കുമെന്നാണ് വിശ്വാസം. അഴിമതിവിരുദ്ധ പോരാട്ടത്തിനും യുവാക്കളുടെ അഭിപ്രായരൂപീകരണത്തിലും സംഘടന വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അടുത്തിടെ ജെഎന്‍യു, ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പുകളില്‍ വലിയ മുന്നേറ്റമാണ് എബിവിപി നടത്തിയത്. കേരളത്തിവും വിദ്യാര്‍ത്ഥികളില്‍ ഒരു ഉണര്‍വ്വ് കാണാന്‍ സാധിക്കുന്നുണ്ട്. കേരളത്തിലെ കലാലയങ്ങളും വലിയൊരു പരിവര്‍ത്തനത്തിന് തയ്യാറെടുത്തു കഴിഞ്ഞു.
? ഇടത് സംഘടനകള്‍ ആധിപത്യം പുലര്‍ത്തുന്ന കേരളത്തിലെ കലാലയങ്ങളില്‍ എബിവിപിയുടെ പ്രവര്‍ത്തനം എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണ്.
ആരോഗ്യകരമായ പ്രവര്‍ത്തന ശൈലിയല്ല ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐയുടേത്. അക്രമത്തിലൂടെ ഇതര വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാനാണ് അവരുടെ ശ്രമം. ബംഗാളില്‍ തീവ്ര ഇടത് സംഘടനയായ ഐസ ചെയ്യുന്നതും ഇതാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഇഷ്ടപ്പെടുന്നില്ലെന്നതിന്റെ തെളിവാണ് എസ്എഫ്ഐയെയും ഐസയെയും കലാലയങ്ങള്‍ പുറന്തള്ളുന്നത്. കേരളത്തിലും ബംഗാളിലും ത്രിപുരയിലുമല്ലാതെ ഇടത് പ്രസ്ഥാനങ്ങള്‍ ഇന്ന് എവിടെയാണുള്ളത്? അധികാരവും അക്രമവും ഉപയോഗിച്ചുള്ള ആധിപത്യം അധികകാലം നിലനില്‍ക്കില്ലെന്ന് എസ്എഫ്ഐ മനസിലാക്കണം.
? മുഖ്യധാരാ വിദ്യാര്‍ത്ഥി സംഘടനകളുടേതല്ലാത്ത ചില പ്രതിഷേധ പരിപാടികള്‍ അടുത്തിടെ ചില കാംപസുകളില്‍ അരങ്ങേറിയിരുന്നു. കൃത്യമായ രാഷ്ട്രീയ സംഘടനകളെ ചൂണ്ടിക്കാണിക്കാനില്ലാത്ത ഇത്തരം സമരങ്ങളുടെ യഥാര്‍ത്ഥ അജണ്ട എന്താണ്.
ആശയപരമായും സംഘടനാപരമായും ഇടം നഷ്ടപ്പെട്ട ഇടത് സംഘടനകളാണ് ഇതിനുപിന്നില്‍. നിലനില്‍പ്പ് പ്രതിസന്ധിയിലായ ഇവര്‍ ഇപ്പോള്‍ ജാതിസംഘടനകളിലൂടെ ഇടംനേടാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമാണ് ചുംബനസമരവും ബീഫ് ഫെസ്റ്റിവലും. നേരിട്ട് ആശയപ്രചാരണത്തിന് കെല്‍പ്പില്ലാത്ത ഇടത് സംഘടനകള്‍ മുഖംമൂടിയണിഞ്ഞ് വളഞ്ഞവഴി സ്വീകരിക്കുകയാണ്. ഇവരെ മറ്റ് ദേശവിരുദ്ധ ശക്തികളും ഉപയോഗപ്പെടുത്തുന്നു. ഇത് വിദ്യാര്‍ത്ഥി സമൂഹം തിരിച്ചറിയുന്നുണ്ട്. ഹൈദരാബാദ് ഉസ്മാനിയ സര്‍വ്വകലാശാലയില്‍ ബീഫ് ഫെസ്റ്റ് നടത്താനുള്ള ശ്രമം ദളിത് വിദ്യാര്‍ത്ഥികളാണ് തടഞ്ഞത്. എന്തിന് ഞങ്ങളുടെ പേരില്‍ നടത്തണം. നിങ്ങളുടെ ബാനറില്‍ തന്നെ നടത്തൂ എന്നാണ് അവര്‍ ഇടത് നേതാക്കളോട് പറഞ്ഞത്.
? കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തില്‍ എബിവിപിയുടെ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്.
വിദ്യാഭ്യാസ നയരൂപീകരണവുമായി ബന്ധപ്പെട്ട് മാനവവിഭവശേഷി മന്ത്രാലയത്തിന് എബിവിപി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിലബസും പരീക്ഷാ രീതികളും പരിഷ്കരിക്കണം. വിദ്യാഭ്യാസരംഗത്തെ കച്ചവടവത്കരണം തടയാന്‍ ദേശീയ തലത്തില്‍ നിയമം രൂപീകരിക്കണം. ഇപ്പോള്‍ യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥയാണ്. ഉന്നത ഏജന്‍സികള്‍ തമ്മില്‍ വ്യക്തമായ ഏകോപനമുണ്ടാകണം. പ്രൈമറിതലം മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആവശ്യത്തിന് തുക നീക്കിവെക്കണം. വിദ്യാഭ്യാസ മേഖലയ്ക്ക് ബജറ്റിന്റെ 10 ശതമാനം തുക നീക്കിവെക്കണം. ഇപ്പോഴത് നാല് മുതല്‍ അഞ്ച് ശതമാനം വരെ മാത്രമാണ്. വിദ്യാഭ്യാസ മേഖലക്ക് മാത്രമായി നാഷണല്‍ ബാങ്ക് ആരംഭിക്കണം.
അടുത്തിടെ എന്‍സിഇആര്‍ടി നടത്തിയ സര്‍വ്വെ കണ്ടെത്തിയത് 75 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സാമാന്യ അറിവ് പോലുമില്ലെന്നാണ്. ലോകം യോഗ പരിശീലിക്കുമ്പോള്‍ നമ്മള് അത് പഠിപ്പിക്കാന്‍ തയ്യാറാകാത്തത് വൈരുദ്ധ്യമാണ്. ലോകം അംഗീകരിക്കുമ്പോഴും ആയുവേദത്തിനും പാഠപുസ്തകങ്ങളില്‍ വിലക്കാണ്. അതിനാല്‍ സിലബസ് പരിഷ്കരണം പ്രധാനമാണ്. മൂല്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന്് ആവശ്യപ്പെടുമ്പോള്‍ കാവിവത്കരണമായി മുദ്രകുത്തുന്നു. സ്വന്തം പാരമ്പര്യവും സംസ്കാരവും പുതുതലമുറ അറിയണമെന്ന് പറയുന്നത് കാവിവത്കരണമാണെങ്കില്‍ എബിവിപി കാവിവത്കരണത്തോടൊപ്പമാണ്.
ഭരണഘടനയുടെ പരിധിയില്‍നിന്ന് മാറ്റങ്ങള്‍ വരുത്തുന്നതില്‍ ഒരു തെറ്റുമില്ല. ഏതൊക്കെ മതം എന്തൊക്കെ പറയുന്നു എന്ന് പഠിപ്പിക്കുന്നതിലും തെറ്റില്ല.
? വിദേശ, സ്വകാര്യ സര്‍വ്വകലാശാലകള്‍, കോളേജുകളുടെ സ്വയംഭരണം എന്നീ വിഷയങ്ങളില്‍ എബിവിപിയുടെ നിലപാടെന്താണ്.
ആവശ്യമുള്ള സാഹചര്യങ്ങളില്‍ വിദേശ, സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കാം. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനം സര്‍ക്കാരിന്റെ നിയന്ത്രണത്തിന് വിധേയമായിരിക്കണം. പല സംസ്ഥാനത്തും അനിയന്ത്രിതമായ സ്വാതന്ത്ര്യം നല്കി ഇത്തരം സര്‍വ്വകലസാശാലകള്‍ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുകയാണ്. ഫീസ്, അഡ്മിഷന്, സംവരണം എന്നിവയില്‍ നിയമന്ത്രണമില്ലാതെ തോന്നിയത് പോലെയാണ് പ്രവര്‍ത്തനം.
ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ആശ്രയിക്കുന്ന സംസ്ഥാന സര്‍വ്വകലാശാലകളെ ശക്തിപ്പെടുത്താനാണ് സര്‍ക്കാരുകള്‍ പ്രധാന്യം നല്‍കേണ്ടത്. വിദേശങ്ങളിലെ പ്രധാന സര്‍വ്വകലാശാലകള്‍ക്ക് മാത്രം അനുമതി നല്‍കുക. സ്വയംഭരണത്തിന്റെ കാര്യവും ഇതുപോലെയാണ്. അക്കാദമിക് സ്വയംഭരണം ആവശ്യമാണ്. എന്നാല്‍ നിയന്ത്രണങ്ങള്‍ പാലിക്കണം. എന്തും ചെയ്യാനുള്ള അധികാരമായി സ്വയംഭരണം മാറരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: