ന്യൂദല്‍ഹി: സാമ്പത്തിക കാര്യ ഉപദേശകനാണ് രാജാ ശിവറാം. സ്ഥലം പാലക്കാട്. മാസങ്ങളായി ശിവറാം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്, മറ്റൊന്നിനുമല്ല 90 കാരനായ അച്ഛനും 83 കാരിയായ അമ്മയ്ക്കും ആധാര്‍ കാര്‍ഡ് വേണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്ന സ്ഥലങ്ങളില്‍ കയറിയിറങ്ങി ആധാര്‍ എടുക്കാന്‍ ഇരുവര്‍ക്കും ആരോഗ്യമില്ല. ഇരുവരെയും കൂട്ടി ശിവറാം കോയമ്പത്തൂര്‍ക്ക് താമസം മാറ്റുകയാണ്. അതിനു മുന്‍പ് ആധാര്‍ അത്യാവശ്യമാണ്. അത് നേടാനുള്ള ശ്രമത്തിലായിരുന്നു.
മനംമടുത്ത ശിവറാം കഴിഞ്ഞ വ്യാഴാഴ്ച ഒരു കാര്യം ചെയ്തു,കാര്യങ്ങള്‍ വിശദമാക്കി പ്രധാനമന്ത്രിക്ക് കത്തെഴുതി. മെയില്‍ ചെയ്തു. ഞായറാഴ്ച രാവിലെ വീട്ടിലെത്തിയവരെ കണ്ട് ശിവറാം അമ്പരന്നു, ആധാര്‍ ഉദ്യോഗസ്ഥര്‍. കൂടെ കമ്പ്യൂട്ടറുണ്ട്,വെബ്കാം ഉണ്ട്, വിരലടയാളമെടുക്കുന്ന മെഷീനുണ്ട്, സ്കാനറുണ്ട്. ഞൊടിയിടയില്‍ അവയെല്ലാം വച്ചു. ഇരുവരുടേയും വിവരങ്ങള്‍ എടുത്തു, ചിത്രങ്ങളും കൈയൊപ്പും എടുത്തു. വേണ്ടതെല്ലാം എടുത്ത് അവര്‍ മടങ്ങി.
അത്ഭുതകരമായ അനുഭവമായിരുന്നു. പ്രധാനമന്ത്രിക്ക് കത്തെഴുതി മൂന്നാം പക്കം എല്ലാം നടന്നു. ഒരാഴ്ചക്കകം ഓണ്‍ലൈനില്‍ ആധാര്‍ ലഭിക്കുമെന്നും ഒരു മാസത്തിനകം കാര്‍ഡ് തപാലില്‍ ലഭിക്കുമെന്നും അവര്‍ ഉറപ്പും നല്കി. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ടീമിനും എന്റെ ഹൃദയത്തിന്റെ ആഴത്തില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു. ശിവറാം പറഞ്ഞു. പരാതി നല്കിയുടന് പരാതി നമ്പര്‍ രേഖപ്പെടുത്തിയ ഇ മെയില്‍ ലഭിച്ചു. 24 മണിക്കൂറിനുള്ളില്‍ ആധാര്‍ ഓഫീസില്‍ നിന്ന് നാലു തവണ ഫോണ്‍വിളിയും വന്നു. ശനിയാഴ്ച പ്രദേശിക ആധാര്‍ ഒഫീസില്‍ നിന്ന് വിളിച്ചു, ഞായറാഴ്ച വരുമെന്നറിയിച്ചു. ശിവറാം പറഞ്ഞു.
ശിവറാം ഒറ്റപ്പെട്ട വ്യക്തിയല്ല. മോദി അധികാരമേറ്റ ശേഷം പ്രധാനമന്ത്രിക്ക് നേരിട്ട്് കത്തെഴുതി പരാതിക്ക് പരിഹാരം നേടുന്ന ലക്ഷങ്ങളില്‍ ഒരുവനാണ് ശിവറാം. ടൈംസ് ഓഫ്ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞവര്‍ഷം മാത്രം എട്ടുലക്ഷം പരാതികളാണ് ഇങ്ങനെ ലഭിച്ചത്. അവയില്‍ ആറര ലക്ഷം പേരുടെയും പരാതികള്‍ പരിഹരിച്ചു. യുപിഎ ഭരണകാലത്ത് പ്രതിവര്‍ഷം രണ്ടു ലക്ഷത്തോളം പരാതികളാണ് ലഭിച്ചിരുന്നത്. അവയില്‍ കാര്യമായ പരിഹാരങ്ങളും ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പൗരന്മാരുടെ പരാതികള്‍ക്ക് പരമപ്രാധാന്യം നല്കാന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: