കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും ആര്യാടന് മുഹമ്മദിനും എതിരെ കേസ് എടുത്ത് അന്വേഷിക്കാനുള്ള തൃശൂര്‍ വിജിലന്‍സ് കോടതി വിധിയെ വിമര്‍ശിച്ച് ഹൈക്കോടതി. ജസ്റ്റീസ് ഉബൈദാണ് വിജി. കോടതിയെ വിമര്‍ശിച്ചത്. ഹൈക്കോടതി പരാമര്‍ശങ്ങളില്‍ മനംനൊന്ത് വിജിലന്‍സ് ജഡ്ജി വാസന് ഇന്നലെ സ്വയം വിരമിക്കാന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തു.
വെളിപ്പെടുത്തലുകള്‍ കൊണ്ടു ജനങ്ങള്‍ ബുദ്ധിമുട്ടുകയും, ദുരിതമനുഭവിക്കുകയുമാണെന്നു കോടതി പറഞ്ഞു. ഹൈക്കോടതി പരിഗണിക്കുന്ന ഹര്‍ജിയും ഒരു വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടുള്ളതാണ്. സോളാര്‍ കമ്മീഷനില്‍ ഒരു യുവതി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് കോടതി ക്രിമിനല്‍ നടപടി ക്രമത്തിലെ 156(3) വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്താന്‍ ഉത്തരവ് നല്‍കിയത്. മുഖ്യമന്ത്രിക്കും, വൈദ്യുത മന്ത്രിക്കുമെതിരായി അന്വേഷണം നടത്തണമെന്ന ഉത്തരവ് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കി.
അഴിമതി നിരോധന നിയമപ്രകാരമുള്ള ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ കോടതികള്‍ ജാഗ്രത പുലര്‍ത്തണം. നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്ത്വങ്ങള്‍ പാലിക്കണം. വ്യാജ പരാതിയും, ദുഷ്ടലാക്കോടെയുള്ള ആരോപണങ്ങളും, ശരിയായ പരാതിയും തിരിച്ചറിയണം. വ്യക്തമായ ആരോപണമുള്ള പരാതികളില്‍ മാത്രമേ പ്രോസിക്യൂഷന് ഉത്തരവ് നല്‍കാവൂ. എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജി പരിഗണിക്കവെ വിജിലന്‍സ് കോടതി യാന്ത്രികമായി പെരുമാറി. സ്വന്തം ഉത്തരവാദിത്വവും സ്ഥാനവും പരിഗണിക്കാതെ ഉത്തരവ് നല്കി.
സോളാര്‍ കമ്മീഷനില്‍ യുവതി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതി. പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം കോടതി ഉത്തരവ് നല്‍കരുത്. തെളിവ് ലഭിക്കുന്നുവെങ്കില്‍ അതു പരിഗണിച്ചു വേണം നടപടി. മജിസ്ട്രേറ്റുമാരും, സ്പെഷ്യല്‍ ജഡ്ജിമാരും നടപടികള്‍ സ്വീകരിക്കുമ്പോള്‍ വ്യക്തമായി മനസിരുത്തണം.
വിജിലന്‍സ് ജഡ്ജി പോസ്റ്റ് ഓഫീസിലെ ജോലി കണക്കെ നടപടി സ്വീകരിക്കുന്നത് അനുവദിക്കാനാവില്ല. അഴിമതി കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പരിശോധിച്ച് ഹൈക്കോടതിയും സുപ്രീംകോടതിയും മുമ്പ് നല്‍കിയിട്ടുള്ള ഉത്തരവുകള്‍ക്ക് വിധേയമായാണ് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്. ലളിതകുമാരി കേസിലെ വിധിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്താതെ അന്വേഷണത്തിനു ഉത്തരവ് നല്‍കുന്നത് നിയമപരമല്ല. എല്ലാ സാഹചര്യത്തിലും പ്രാഥമിക അന്വേഷണം നടത്തണമെന്നല്ല, എന്നാല്‍ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ തീരുമാനം എടുക്കുകയാണ് വേണ്ടത്. വസ്തുത ഇല്ലാതെ ലഭിക്കുന്ന പരാതി ലഭിച്ചാല്‍ പരാതിക്കാരനു അനുബന്ധ രേഖകള്‍ നല്കുന്നതിനു സമയം അനുവദിക്കുകയോ, പ്രാഥമികാന്വേഷണം നടത്തുകയോ ചെയ്ത ശേഷം വേണം തീരുമാനം എടുക്കുന്നത്.
നിയമപരമായ അധികാരം പരിഗണിക്കാതെയാണ് വിജിലന്‍സ് കോടതി ജഡ്ജിയുടെ നടപടി. പൊതു പ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിനു മുന്‍കൂര്‍ അനുമതി വേണമെന്നതു പോലും കോടതി പരിഗണിച്ചില്ല.
പോസ്റ്റ് ഓഫീസിലെ പോലെ പരാതി പോലീസിനു കൈമാറുകയല്ല വേണ്ടത്. പരാതി ശരിയാണോ, തെളിവുകളോ വസ്തുതകളോ ഉണ്ടോ എന്ന കാര്യം വിലയിരുത്തണം.
വിജിലന്‍സ് കോടതിയിലെ ഹര്‍ജിയില്‍ പത്ര വാര്‍ത്തകളും, ചാനലുകളിലെ ദൃശ്യങ്ങളുടെ സിഡിയുമാണ് തെളിവുകളായി നല്‍കിയിരുന്നത്. സിഡി പരിശോധിച്ച ശേഷമാണോ കോടതി ഉത്തരവ് നല്‍കിയതെന്നു വ്യക്തമല്ല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും പ്രധാനതെളിവായി കണക്കാക്കരുതെന്നും സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പരാതി ലഭിച്ച അന്നു തന്നെ തെളിവുകള്‍ കണക്കിലെടുക്കാതെ നല്കിയ ഉത്തരവ് നിയമപരമല്ല. ഇതു സംബന്ധിച്ച് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ഈ സാഹചര്യത്തില്‍ വിധി സസ്പെന്‍ഡ് ചെയ്യുകയാണെന്നും കോടതി പറഞ്ഞു.
കീഴ്കോടതികള്‍ക്ക് എതിരായ ഹര്‍ജികള്‍ ഭരണഘടനയുടെ 227-ാം അനുച്ഛേദപ്രകാരം പരിശോധിച്ച് തീരുമാനം എടുക്കുന്നതിനു ഹൈക്കോടതിക്ക് അധികാരമുണ്ടെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: