കോട്ടയം: സരിതപറഞ്ഞ ചിത്രങ്ങള്‍ തന്റെ പക്കലില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. എന്നാല്‍ ആരുടെ പക്കലുണ്ടെന്ന് തിരുവഞ്ചൂര്‍ പറഞ്ഞതുമില്ല.
ഇപ്പോള്‍ ഇങ്ങനെയൊരു പരാമര്‍ശം ഉണ്ടാകാനുള്ള കാരണം അറിയില്ല. മുന്‍പ് ഒരു പെന്ഡ്രൈവിനെക്കുറിച്ചാണ് പരാമര്‍ശമുണ്ടായത്. പിന്നീട് അത് സിഡിയായി. ഇപ്പോള്‍ അത് ചിത്രമായി മാറിയെന്നും തിരുവഞ്ചൂര്‍ പരിഹസിച്ചു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുന്‍കൂട്ടി തിരക്കഥയും സംഭാഷണവും രചിച്ച സംഭവവികാസങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. ഇതിനായി ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. തെരഞ്ഞെടുപ്പുവരെ കഥ നീണ്ടുപോകണം. സോളാര്‍ കേസ് ഉയര്‍ന്നുവന്നപ്പോള്‍ താനായിരുന്നു ആഭ്യന്തരമന്ത്രി. അതിനാലാവാം തന്റെ പേര് കൂടെക്കൂടെ പരാമര്‍ശിക്കുന്നത്.
അടിസ്ഥാനമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ചെളിവാരിയെറിയുന്നതും സംശുദ്ധരാഷ്ട്രീയത്തിന്റെ നിലവാരമാണ് ഇല്ലാതാക്കുന്നത്. എഴുപതും എഴുപത്തഞ്ചും വയസ്സുള്ളവരെയാണ് ആക്ഷേപിക്കാന്‍ ശ്രമിക്കുന്നതെന്നും ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകന് ചാണ്ടി ഉമ്മനും സോളാര്‍ കേസില്‍ പെട്ട ഒരു യുവതിയും തമ്മില്‍ ബന്ധമുണ്ടെന്നും ഇവരുടെ ചിത്രങ്ങള്‍ തിരുവഞ്ചൂരിന്റെ കൈവശമുണ്ടെന്നും കേസിലെ പ്രതി സരിത ഇന്നലെ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: