കൊച്ചി: എബിവിപി 31-ാംമത് സംസ്ഥാന സമ്മേളനം എറണാകുളം രാജേന്ദ്രമൈതാനിയില്‍ തുടങ്ങി. രണ്ടു ദിവസത്തെ സമ്മേളനം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിനയ് ബിന്ദ്ര ഉദ്ഘാടനം ചെയ്തു. രാവിലെ പതിനൊന്ന് മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. രാകേഷ് അദ്ധ്യക്ഷത വഹിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അംഗം അഡ്വ. എസ്. മനു സ്വാഗതവും സംസ്ഥാന സെക്രട്ടറി എ. പ്രസാദ് നന്ദിയും പറഞ്ഞു. വൈകിട്ട് മൂന്നിന് രാജേന്ദ്ര മൈതാനിയില്‍ നിന്ന് ആരംഭിക്കുന്ന വിദ്യാര്‍ത്ഥി റാലി ഹൈക്കോടതി ജംഗ്ഷന് വഴി രാജേന്ദ്ര മൈതാനത്ത് സമാപിക്കും. 5.30ന് പൊതു സമ്മേളനം അഖിലേന്ത്യാ ജോ. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജി. ലക്ഷ്മണ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും. എ. പ്രസാദ്, എസ്.ശരത്ത്, രേഷ്മ, വീനിത മോഹന്‍, പ്രസിദ്, ഹരിഗോവിന്ദ് സായി, കെ.പി.അരുണ്‍ എന്നിവര്‍ സംസാരിക്കും.
നാളെ രാവിലെ 11 ന് ‘ദളിത് രാഷ്ട്രീയവും അംബേദ്ക്കറും’ എന്ന സെമിനാര്‍ വെറ്ററിനറി സര്‍വ്വകലാശാല മുന്‍ വിസി ബി. അശോക് ഉദ്ഘാടനം ചെയ്യും. എ. വിനോദ് അദ്ധ്യക്ഷത വഹിക്കും. അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഡോ.സുബ്ബയ്യ, കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്, കെ.പി. നീതിഷ് കുമാര്‍ എന്നിവര്‍ സംസാരിക്കും.
സമ്മേളനത്തില്‍ 2500 പേര് പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി രാജേന്ദ്ര മൈതാനിയില്‍ എബിവിപിയുടെ ചരിത്രം, വിദ്യാഭ്യാസ മേഖലയില്‍ എബിവിപി നടത്തിയ സമര പോരാട്ടങ്ങളുടെ ചിത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ഉണ്ടാകും. പത്രസമ്മേളനത്തില്‍ സ്റ്റിനി ജോണ്‍, വിഷ്ണു ശരത്ത്, ഹരിഗോവിന്ദ് സായി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: