ഹരിദ്വാര്‍: എല്ലാവരേയും സ്നേഹിക്കണമെന്ന സന്ദേശമാണ് സദ്ഗുരു സുധീന്ദ്ര തീര്‍ത്ഥ സ്വാമികള്‍ പകര്‍ന്നു നല്‍കിയത്. സ്നേഹിക്കാന്‍ കഴിയില്ലെങ്കിലും വെറുക്കാതിരിക്കണമെന്നാണ് ഗുരു ഉപദേശം, കാശി മഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമി പറഞ്ഞു.
ഈ ഉപദേശം കര്‍മ്മത്തിലും പ്രകടമാക്കിയുള്ള ജീവിതമാണ് സുധീന്ദ്രതീര്‍ത്ഥ സ്വാമികള്‍ നയിച്ചത്. ഹരിദ്വാര്‍ വ്യാസാശ്രമത്തില്‍ മഠാധീപതിയായി സ്ഥാനാരോഹണം ചെയ്ത് നടന്ന പ്രഥമ അനുഗ്രഹഭാഷണത്തില്‍ സംയമീന്ദ്ര തീര്‍ത്ഥ പറഞ്ഞു. സദ്ഗുരു സുധീന്ദ്ര തീര്‍ത്ഥ സ്വാമി ശ്രീപാദാനാം ആരാധന മഹോത്സവസമാപന ചടങ്ങിലാണ് മഠാധിപതി സ്ഥാനാരോഹണം നടന്നത്. സ്ഥാനാരോഹണത്തിന് ഭക്തസഹസ്രങ്ങള്‍ സാക്ഷ്യം വഹിച്ചു.
ഈശ്വരഭക്തിയോടൊപ്പം ഗുരുഭക്തിയും അനിവാര്യമാണ്. നമ്മുടെ സംസ്ക്കാരവും പാരമ്പര്യവും പുതുതലമുറയ്ക്ക് പകര്‍ന്നു നല്കാന് കഴിയണം. ഇതിന് നാം തയ്യാറാകണം. സ്വാര്‍ത്ഥതയുടെ. നേട്ടങ്ങള്‍ക്കായുള്ള ആധുനിക ലോകത്ത് ജീവിത പ്രാരബ്ധങ്ങളെ തിരിച്ചറിയണം, സംയമീന്ദ്ര തീര്‍ത്ഥ സ്വാമി പറഞ്ഞു.ജയഘോഷ കീര്‍ത്തനാലാപനങ്ങള്‍ ഭക്തി സാന്ദ്രമാക്കിയ അന്തരീക്ഷത്തില്‍ സംസ്കൃത ഭാരതി സംയോജകന്‍ ദിനേശ് കമ്മത്ത് സ്വാഗതം പറഞ്ഞു.
പണ്ഡിറ്റ് നരസിംഹാചാര്യ: എന്‍.വൈ.സുധാകര ഭട്ട്, സുധീഷ് പൈ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പാദപൂജ;അനുമോദനം പുരോഹിത ദക്ഷിണ എന്നിവയ്ക്ക് ശേഷം സംയമീന്ദ്രതീര്‍ത്ഥ പ്രസാദ വിതരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: