കോഴിക്കോട്: കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ ധര്‍മ്മപ്രഭാഷണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും സ്വാമിയെ അക്രമിക്കാന്‍ ശ്രമം നടത്തുകയും ചെയ്ത ഡിവൈഎഫ്ഐ നടപടിക്കെതിരെ കോഴിക്കോട് പ്രതിഷേധമിരമ്പി. ഹിന്ദുഐക്യവേദിയുടെ പ്രതിഷേധദിനത്തിന്റെ ഭാഗമായി കോഴിക്കോട് ടൗണ്‍, കൊയിലാണ്ടി, ഉള്ളിയേരി, ബാലുശ്ശേരി, പൂക്കാട്, പൊയില്‍ക്കാവ്, പന്തീരാങ്കാവ്, പുത്തൂര്‍മഠം, കുന്ദമംഗലം, പുതുപ്പാടി, അത്തോളി, രാമനാട്ടുകര, താമരശ്ശേരി, കുറ്റിയാടി, വടകര എന്നിവിടങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.
കോഴിക്കോട് കോര്‍പ്പറേഷനില്‍ നടന്ന പ്രതിഷേധപ്രകടനം കിളിപ്പറമ്പ് ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് കിഡ്സണ്‍ കോര്‍ണറില്‍ സമാപിച്ചു. സമാപന പൊതുയോഗം ഹിന്ദുഐക്യവേദി ജില്ലാ അധ്യക്ഷന്‍ ശശി കമ്മട്ടേരി ഉദ്ഘാടനം ചെയ്തു. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.പി. രാധാകൃഷ്ണന്, ഹിന്ദുഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി കെ. ഷൈനു, ജനറല്‍ സെക്രട്ടറി അനില്‍ മായനാട് എന്നിവര്‍ പ്രസംഗിച്ചു. കെ.വി. വത്സകുമാര്‍, ഇ. വിനോദ്കുമാര്‍, ലാലു മാനാരി, ടി.പി. വിവേകാനന്ദന്, ഷിജു പള്ളിക്കണ്ടി എന്നിവര്‍ നേതൃത്വം നല്കി
സ്വാമി ചിദാനന്ദപുരിക്ക് നേരെയുണ്ടായ അക്രമശ്രമത്തിലൂടെ ഡിവൈഎഫ്ഐയുടെ അസഹിഷ്ണുത പുറത്തുവന്നിരിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ്ബാബു പ്രസ്താവനയില്‍ പറഞ്ഞു. സ്വാമിക്കെതിരെയുണ്ടായ അക്രമത്തില്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും പ്രതികരിക്കണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. സ്വാമിക്കുനേരെയുണ്ടായ അക്രമശ്രമത്തിലൂടെ സിപിഎമ്മിന്റെ മുഖം ജനം തിരിച്ചറിഞ്ഞിരിക്കുകയാണെന്ന് ബിജെപി മേഖലാ ജനറല്‍സെക്രട്ടറി പി.രഘുനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: